ബെംഗളൂരു: കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടിയേക്കും. ബെംഗളൂരു നഗരത്തിലെ സ്കൂളുകളും കോളേജുകളും അടച്ചു. ബസ്, മെട്രോ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി. വാരാന്ത്യങ്ങളില്‍ മദ്യഷോപ്പുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
മൂന്നര ശതമാനത്തിന് അടുത്താണ് കർണാടകയിൽ നിലവിൽ ടിപിആര്‍. കൊവിഡ് കേസുകൾ രണ്ട് മടങ്ങ് കേസുകള്‍ വര്‍ധിച്ചു. വരുന്ന ആറ് ആഴ്ച അതീവജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദേശം. നഴ്സിങ്ങ് പാരാമെഡിക്കല്‍ കോളേജുകളും 10,12 ക്ലാസുകളും ഒഴികെ സ്കൂളുകള്‍ അടച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ അമ്പത് ശതമാനം പേരുമായാണ് പ്രവര്‍ത്തിക്കുന്നത്. വാരാന്ത്യങ്ങളില്‍ പൊതുഗതാഗതം ഉണ്ടാകില്ല. മെട്രോ സര്‍വ്വീസുകളുടെ എണ്ണവും വെട്ടിചുരുക്കി.
തലപ്പാടി, മാക്കൂട്ടം, ബാവലി അടക്കം കേരള അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ്. കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റും രണ്ട് ഡോസ് കുത്തിവയ്പ്പിന്‍റെ രേഖകളുമായി എത്തുന്നവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. രേഖകള്‍ ഇല്ലാതെ എത്തിയ യാത്രക്കാരെ തിരിച്ചുവിട്ടു. സ്വകാര്യ ആശുപത്രികളിലടക്കം 30 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം.
രാജ്യത്താകമാനം കോവിഡ് കേസുകൾ ഉയരുന്നതിനിടയിൽ ഇന്ന് കർണാടകയിൽ മാത്രം റിപ്പോർട്ട് ചെയ്തത് 5031 കോവിഡ് കേസുകൾ ; അതിൽ 4324 കേസുകളും റിപ്പോർട്ട് ചെയ്തത് ബെംഗളൂരു നഗര ജില്ലയിലാണ് .ടെസ്റ്റ് പോസിറ്റീവിറ്റി 3.95% ആയി ഉയർന്നു .ഒരു കോവിഡ് മരണമാണ് ഇന്ന് സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തത് , അതും ബെംഗളുരുവിലാണ് .
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2630 ആയി. ഒമിക്രോണിനൊപ്പം തന്നെ പ്രതിദിന കോവിഡ് കേസുകളിലും വന്‍ വര്‍ധനയാണ് റിപോര്‍ട് ചെയ്തിരിക്കുന്നത്.ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്. പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധന ആശങ്ക ഉയര്‍ത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തിലേതടക്കമുള്ള രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.