ശക്തി പദ്ധതി, ബിഎംടിസി വിപുലീകരണം, അനധികൃത ഓപ്പറേറ്റർമാർ എന്നിവ മൂലമുണ്ടായ നഷ്ടം ചൂണ്ടിക്കാട്ടി കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിക്ക് നിവേദനം നല്‍കി.10 ദിവസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ബസ് ഉടമകള്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുമെന്നും അസോസിയേഷൻ പ്രസിഡന്റ് എസ് നടരാജ് ശർമ്മ മുന്നറിയിപ്പ് നല്‍കി. സർക്കാർ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന ശക്തി പദ്ധതി സ്വകാര്യ ഓപ്പറേറ്റർമാരെ പ്രതിസന്ധിയിലാക്കിയതായി പറയുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓപ്പറേറ്റർമാരെ അപേക്ഷിച്ച് കർണാടക ഓപ്പറേറ്റർമാർ വളരെ ഉയർന്ന നികുതിയാണ് അടയ്ക്കുന്നതെന്നും ഇവർ ആരോപിച്ചു. ശരിയായ പരിശോധന കൂടാതെ നാഗാലാൻഡിലും അരുണാചല്‍ പ്രദേശിലും രജിസ്റ്റർ ചെയ്ത ബസുകള്‍ പ്രതിവർഷം 60,000 രൂപ മാത്രം നല്‍കി കർണാടകയിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും പ്രാദേശിക ഓപ്പറേറ്റർമാരില്‍ നിന്ന് 82,000 മുതല്‍ 1.58 ലക്ഷം രൂപ വരെ ഈടാക്കുന്നുണ്ടെന്നും മെമ്മോറാണ്ടത്തില്‍ പറയുന്നു.
ഇങ്ങനെയാണെങ്കില്‍ സംസ്ഥാനങ്ങളില്‍ വാഹനങ്ങള്‍ വീണ്ടും രജിസ്റ്റർ ചെയ്ത് കർണാടകയിലേക്ക് വീണ്ടും പ്രവേശിക്കാൻ ഞങ്ങളുടെ അംഗങ്ങള്‍ നിർബന്ധിതരാകുമെന്ന് മെമ്മോറാണ്ടം മുന്നറിയിപ്പ് നല്‍കി.സബ്‌സിഡിയുള്ള ഇലക്‌ട്രിക് ബസുകളില്‍ നിന്നുള്ള മത്സരത്തെക്കുറിച്ചും, ബിഎംടിസിയുടെ അധികാരപരിധി 25 കിലോമീറ്ററില്‍ നിന്ന് 40 കിലോമീറ്ററായി നീട്ടിയതിനെക്കുറിച്ചും ഓപ്പറേറ്റർമാർ ആശങ്കകള്‍ ഉന്നയിച്ചു. ബിഎംടിസിയുടെ വിപുലീകരണം ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിലെ സ്വകാര്യ ഓപ്പറേറ്റർമാരുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുമെന്നും ഇവർ പറഞ്ഞു.