ബെംഗളൂരു: റെസിഡൻഷ്യല്‍ സ്‌കൂളുകളില്‍ മതപരമായ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതിന് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ. സാമൂഹികക്ഷേമ മന്ത്രി എച്ച്.സി. മഹാദേവപ്പയുടെ നിർദേശത്തെ തുടർന്ന് കർണാടക റെസിഡൻഷ്യല്‍ എജ്യുക്കേഷനല്‍ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റിയാണ് നിർദേശം പുറത്തിറക്കിയത്. സംസ്ഥാനത്തെ സാമൂഹികക്ഷേമ വകുപ്പിന്റെ പരിധിയില്‍ വരുന്ന റെസിഡൻഷ്യല്‍ സ്‌കൂളുകളുടെയും കോളേജുകളുടെയും പരിസരത്ത് മതപരമായ ഉത്സവങ്ങള്‍ ആഘോഷിക്കുന്നത് നിരോധിച്ചുകൊണ്ടാണ് കർണാടക സർക്കാർ വ്യാഴാഴ്ച സർക്കുലർ ഇറക്കിയത്.
ദേശീയ ഉത്സവങ്ങള്‍, പ്രാദേശിക ഉത്സവങ്ങള്‍, മഹത് വ്യക്തികളുടെ വാർഷികം എന്നിവ മാത്രമേ റെസിഡൻഷ്യല്‍ സ്‌കൂളുകളില്‍ ആഘോഷിക്കാൻ പാടുള്ളൂവെന്ന് സർക്കുലറില്‍ പറയുന്നു.
റമദാൻ, ക്രിസ്മസ്, സംക്രാന്തി, ഈദ് മിലാദ് തുടങ്ങിയ മതപരമായ ആഘോഷങ്ങള്‍ക്ക് വിലക്കുണ്ട്. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, കന്നഡ രാജ്യോത്സവം, അംബേദ്കർ ജയന്തി ഉള്‍പ്പെടെയുള്ള 10 ഉത്സവങ്ങള്‍ക്കാണ് അനുമതി. ചട്ടം ലംഘിച്ച് മതപരമായ ആഘോഷങ്ങള്‍ നടത്തിയാല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും പ്രിൻസിപ്പല്‍മാർക്കും ജീവനക്കാർക്കുമെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുണ്ട്.