കർണാടകയിലെ ബാങ്ക് കൊള്ളയ്ക്ക് പിന്നില്‍ ബിഹാറില്‍ നിന്നുള്ള സംഘമെന്ന് സംശയം. രണ്ട് മാസം മുൻപ് ബാങ്കില്‍ ഫർണിച്ചർ ജോലിക്ക് വന്ന സംഘത്തെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.ബിഹാർ സ്വദേശികളായ ഒരു സംഘമാണ് ബാങ്കിന്റെ ഫർണിച്ചറുകള്‍ പണിയാൻ വന്നത്. ഇവരിവിടെ ഒരു മാസത്തോളം ജോലി ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. വിജയപുരയിലെ കാനറ ബാങ്ക് ബ്രാഞ്ചില്‍ നിന്ന് 52 കോടി രൂപയുടെ സ്വർണവും അഞ്ച് ലക്ഷത്തിലധികം രൂപയുമാണ് കൊള്ളയടിച്ചത്.ഈ ഫർണിച്ചർ തൊഴിലാളികളില്‍ ആരെങ്കിലും ബാങ്കിന്റെ ഒറിജിനല്‍ താക്കോലുകള്‍ ഉള്ള സ്ഥലം നിരീക്ഷിച്ചിരിക്കാമെന്നും ഇവർ ഈ വിവരം കൊള്ളസംഘത്തിന് കൈമാറിയതാകാമെന്നുമാണ് പൊലീസ് കരുതുന്നത്.
കൊള്ള നടന്ന ബാങ്കിലേക്ക് ആരും അതിക്രമിച്ച് കയറിയതായി വിവരമില്ല. ലോക്കറുകള്‍ ഒറിജിനല്‍ താക്കോലുകള്‍ കൊണ്ടാണ് തുറന്നത്. അതിനാല്‍ തന്നെ ബാങ്കിലെ ജീവനക്കാരുടെ ആരുടെയെങ്കിലും സഹായം കൊള്ളസംഘത്തിന് കിട്ടിയോ എന്നതും പരിശോധിക്കുന്നുണ്ട്.രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളകളില്‍ ഒന്നാണിത്. ബാങ്ക് കൊള്ളകളുടെ ഒരു പരമ്ബരയാണ് ആറ് മാസത്തിനിടെ കർണാടകയില്‍ നടന്നത്. അതില്‍ ഒടുവിലത്തേതാണ് വിജയപുരയിലെ കനറാ ബാങ്കിന്റെ മണഗുളി ബ്രാഞ്ചിലുണ്ടായത്.
മെയ് 23 മുതല്‍ മെയ് 25 വരെയുള്ള ദിവസങ്ങളില്‍ സിസിടിവി ഓഫായിരുന്നു. നെറ്റ്വർക്ക് വീഡിയോ റെക്കോർഡർ മോഷ്ടാക്കള്‍ കൊണ്ട് പോയി. മോഷണം വൈകി മാത്രം റിപ്പോർട്ട് ചെയ്തതും പൊലീസിന് തലവേദനയാണ്. സംഭവത്തില്‍ മൂന്ന് പേരടങ്ങുന്ന എട്ട് സംഘങ്ങള്‍ അന്വേഷണം നടത്തുമെന്നും, എട്ട് പേരോളം മോഷണസംഘത്തിലുണ്ടെന്നാണ് സൂചനയെന്നും വിജയപുര എസ്പി ലക്ഷ്മണ് നിംബാർഗി പ്രതികരിച്ചു.