ബെംഗളൂരു: ഗൃഹപാഠംചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് നാലാംക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച അധ്യാപികക്കെതിരേ കേസ്. ബെംഗളൂരു വൈറ്റ്ഫീൽഡ് കാഡുഗൊഡിയിലെ സ്വകാര്യസ്‌കൂൾ അധ്യാപികയാണ് കുട്ടിയെ മർദിച്ചത്. രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് കാഡുഗൊഡി പോലീസ് അന്വേഷണം തുടങ്ങി.
ബാലനീതിനിയമത്തിലെ വിവിധ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. സ്കൂളിലെ സി.സി.ടി.വി.യിൽനിന്ന് മർദനത്തിന്റെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. 47 തവണ കുട്ടിയുടെ മുഖത്തും കൈകളിലും പുറത്തുമായി അധ്യാപിക മർദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. അരമണിക്കൂറോളം മർദനം തുടർന്നു. അതേസമയം, അധ്യാപികയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി സ്‌കൂൾ അധികൃതർ അറിയിച്ചു.കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. കുട്ടി ഗൃഹപാഠംചെയ്യുന്നതിൽ വീഴ്ചവരുത്തുന്നതായും ഇക്കാര്യം ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ ഡയറിയിൽ അധ്യാപിക രക്ഷിതാക്കൾക്ക് കുറിപ്പെഴുതിനൽകിയിരുന്നു.
എന്നാൽ ഗൃഹപാഠമുള്ള കാര്യം കൃത്യമായി ഡയറിയിൽ എഴുതണമെന്നും എങ്കിലേ തങ്ങൾ അറിയുകയുള്ളൂവെന്നും രക്ഷിതാക്കൾ മറുപടിയായി കുറിച്ചു.ഈ കുറിപ്പ് കണ്ടതോടെയാണ് അധ്യാപിക പ്രകോപിതയായതും കുട്ടിയെ മർദിച്ചതെന്നുമാണ് ആരോപണം.
വൈകീട്ട് തിരിച്ചെത്തിയ കുട്ടി മർദിച്ചകാര്യം രക്ഷിതാക്കളെ അറിയിച്ചു. മറ്റൊരു സ്വകാര്യ സ്കൂളിലെ അധ്യാപകർകൂടിയായ രക്ഷിതാക്കൾ ഉടൻ സ്കൂൾ അധികൃതർക്കും പിന്നീട് പോലീസിലും പരാതിനൽകി. കഴിഞ്ഞദിവസമാണ് പോലീസ് അധ്യാപികയ്ക്കെതിരേ കേസെടുത്തത്.