മൈസൂരു : കണ്ണൂർ പുതിയതെരു സ്വദേശിയായതോട്ടം ഉടമയെ വിരാജ്പേട്ട ബി ഷെട്ടിഗേരിയിൽ കൊലപ്പെടുത്തിയത് കഴുത്തിൽ കയറോ ബെൽട്ടോ പോലുള്ള വസ്തുതു മുറുക്കിയാണെന്ന് ഗോണിക്കുപ്പ പോലീസ്. കണ്ണൂരിലെ കൊയിലി ആശുപത്രി സ്ഥാപകൻ പരേതനായ കൊയിലി ഭാസ്കരന്റെ മകൻ പ്രദീപ് കൊയിലി (49) ആണ് കാപ്പിത്തോട്ടത്തിനുള്ളിലെ മുറിയിൽ കൊല്ലപ്പെട്ടത്.ബുധനാഴ്ച വൈകീട്ടാണ് മൃതദേഹം കണ്ടത്.പ്രദീപിന് കുടകിലെ ശ്രീമംഗല ഷെട്ടിഗിരിയിൽ 32 ഏക്കർ കാപ്പിത്തോട്ടമുണ്ട്.
ഇത് വിൽക്കാനുള്ള ശ്രമത്തിലായിരുന്നു. വർഷങ്ങളായി വിരാജ്പേട്ട കേന്ദ്രീകരിച്ച് കൃഷിയുമായി കഴിയുകയാണ് പ്രദീപ്.സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണോ കൊലയ്ക്ക് പിന്നിലെന്ന് പോലീസിന് സംശയമുണ്ട്.കൂത്തുപറമ്പ് സ്വദേശിയായ ഒരാളാണ് തോട്ടത്തിൽ പ്രദീപിന്റെ സഹായിയായി ജോലിചെയ്യുന്നത്.ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ഇയാൾ പ്രദീപിന്റെ താമസസ്ഥലത്തെ കോളിങ് ബെൽ അമർത്തി.
എന്നാൽ, പ്രതികരണമൊന്നും ഉണ്ടായില്ല. വീടിന്റെ വാതിൽ പുറത്തുനിന്ന് പൂട്ടി താക്കോലുമായാണ് കൊലയാളികൾ രക്ഷപ്പെട്ടത്. വീടിന്റെ മറ്റൊരു താക്കോൽ സഹായിയുടെ കൈവശമായിരുന്നു. വൈകീട്ട് ഈ താക്കോലുമായി തിരിച്ചെത്തി വീട് തുറന്നപ്പോഴാണ് കിടക്കവിരിയിൽ കെട്ടിവെച്ചനിലയിൽ പ്രദീപിൻ്റെ മൃതദേഹം കണ്ടത്.മുറിയിലെ സിസിടിവിയിൽ രാവിലെ പത്തിന് മൂന്ന് ചെറുപ്പക്കാർ ഇവിടെയെത്തിയതിന്റെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.
സിസിടിവി ക്യാമറ കേടുവരുത്തിയിട്ടുണ്ട്.പ്രദീപിന്റെ കഴുത്തിലുണ്ടായിരുന്ന മൂന്നുപവനിലേറെ തൂക്കംവരുന്ന സ്വർണമാല, മൊബൈൽ എന്നിവ കാണാതായിട്ടുണ്ട്. ഒരു ബാഗും നഷ്‌ടപ്പെട്ടു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വ്യാഴാഴ്‌ച രാത്രി കണ്ണൂരിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെ ഒൻപതുമുതൽ പത്തുവരെ കൊയിലി ആശുപത്രി പരിസരത്തും തുടർന്ന് തെരു മണ്ഡപത്തിനടുത്തുള്ള വീട്ടിലും പൊതുദർശനത്തിനുവെക്കും.
11.30-ന് പയ്യാമ്പലത്ത് സംസ്കാരം. അവിവാഹിതനാണ് പ്രദീപ്. അമ്മ: ശാന്ത. സഹോദരങ്ങൾ: ഗീത (എംഡി, കൊയിലി ആശുപത്രി), പരേതനായ ഡോ. പ്രമോദ് (മുൻ എംഡി കൊയിലി ആശുപത്രി).
വിനോദയാത്ര പോയ KSRTC ബസ് വനത്തില്‍ കുടുങ്ങി, പകരമെത്തിയ ബസ് ഓടിക്കില്ലെന്ന് ഡ്രൈവര്‍, സസ്‌പെൻഷൻ
ഗവിയിലേക്ക് ഉല്ലാസയാത്ര പോയ കെഎസ്‌ആർടിസി ബസ് കേടായി വനത്തില്‍ കുടുങ്ങിയ സംഭവത്തില്‍ ഡ്രൈവർക്ക് സസ്പെൻഷൻ.ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ അജിയെയാണ് സസ്പെൻഡ് ചെയ്തത്. ബസ് കേടായതിനെ തുടർന്ന് പകരമെത്തിയ ബസ് ഓടിക്കാൻ വിസമ്മതിച്ചെന്ന കാരണം കാണിച്ചാണ് സസ്പെൻഷൻ.പത്തനംതിട്ട ഡിപ്പോയില്‍ അറിയിച്ചതിനെ തുടർന്ന് വൈകീട്ട് 3.30-ഓടെ പകരം ബസ് വന്നു.
36 യാത്രക്കാർക്ക് സഞ്ചരിക്കേണ്ട ബസിനു പകരം 32 സീറ്റുള്ള ബസാണ് പത്തനംതിട്ടയില്‍നിന്നു വന്നത്. പിന്നീട് എഴുപത് കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടിയിരുന്നിട്ടും നാലു യാത്രക്കാർ നിന്നു സഞ്ചരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനാല്‍ യാത്ര തുടരാൻ തീരുമാനിച്ചു. ബസ് നൂറുമീറ്റർ പിന്നിട്ടപ്പോള്‍ ക്ലച്ചിനു തകരാറുണ്ടെന്ന് മനസ്സിലാക്കിയ ഡ്രൈവർ ബസ് നിർത്തി, പഴയ ബസ് ശരിയാക്കിക്കൊണ്ടിരുന്ന മെക്കാനിക്കുകളെ വിവരമറിയിച്ചു.
മെക്കാനിക്കുകളെത്തി താത്കാലികമായി ക്ലച്ച് ശരിയാക്കി നല്‍കി. സമയം വൈകുകയും ശക്തമായ മഴയും വന്യമൃഗഭീഷണിയും കാരണം യാത്ര തുടരാൻ സംഘം വിസമ്മതിച്ചു. അധികൃതരെ വിവരമറിയിച്ചതിനെത്തുടർന്ന് യാത്ര റദ്ദാക്കി സംഘത്തെ കുമളിയില്‍നിന്ന് ഗവി വഴി പത്തനംതിട്ടയ്ക്ക് ബസിലും അവിടെനിന്ന് ചടയമംഗലത്തും എത്തിച്ചു. യാത്രാസംഘത്തിന് പ്രാഥമികസൗകര്യവും വെള്ളവും ലഭിക്കാത്തതും ഏറെ വിവാദമായിരുന്നു.
ബസുകളുടെ കേടുപാടുകള്‍ക്ക് ജീവനക്കാരെ ശിക്ഷിക്കുന്ന കോർപ്പറേഷൻ നടപടിയില്‍ ജീവനക്കാരില്‍ അമർഷം പുകയുകയാണ്. ഡ്രൈവർക്കെതിരേയുള്ള നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ കൂട്ടായ്മയും ജീവനക്കാരും ഗതാഗതമന്ത്രിയെ കാണാൻ തീരുമാനിച്ചു. സസ്പെൻഷനിലായ ഡ്രൈവർ അജിയും നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ്.