ബംഗളൂരു: സ്വകാര്യ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം നൽകുന്ന ബിൽ സർക്കാർ താൽക്കാലികമായി മരവിപ്പിച്ചു. ഐ.ടി മേഖലയിൽനിന്ന് ഉൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് തീരുമാനം. കൂടിയാലോചനകൾക്കുശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും മാനേജ്മെന്റ് തലത്തിൽ 50 ശതമാനം കന്നഡ സംവരണം, മാനേജ്മെന്റ് ഇതര തലത്തിൽ 70 ശതമാനം, താഴേത്തട്ടിലുള്ള ഗ്രൂപ്പ് സി, ഡി ജോലികളിൽ 100 ശതമാനം എന്നിങ്ങനെയാണ് ബില്ലിൽ സംവരണം നിർദേശിച്ചത്.
എന്നാൽ, ഇതിനെതിരെ വ്യവസായ പ്രമുഖരും യൂനിയനുകളും പ്രതിഷേധവുമായി രംഗത്ത് വന്നു. വ്യവസായ വളർച്ച തടസ്സപ്പെടുത്തുന്ന തീരുമാനമെന്നാണ് ബില്ലിനെ അവർ വിശേഷിപ്പിച്ചത്. ബിൽ വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതായി നാസ്കോം (നാഷനൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനീസ്) പ്രസ്താവനയിൽ പറഞ്ഞു. ഈ നിയമം കമ്പനികളെ കർണാടകയിൽനിന്ന് തുരത്തുകയും സ്റ്റാർട്ടപ്പുകളെ അടിച്ചമർത്തുകയും ചെയ്യും. മതിയായ വൈദഗ്ധ്യമുള്ള പ്രദേശവാസികളുടെ അഭാവത്തിൽ കമ്പനികൾ സ്ഥലം മാറുന്നതിന് കാരണമാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു