ബെംഗളൂരു : കർണാടകത്തിൽ കന്നഡ-മറാഠിഭാഷാതർക്കംകാരണമുള്ള അതിക്രമങ്ങൾ തുടരുന്നു. മഹാരാഷ്ട്രയുടെ ആർ.ടി.സി. ബസിനുനേരെ കർണാടകത്തിൽ ശനിയാഴ്ച്‌ച വൈകീട്ട് വീണ്ടും അതിക്രമമുണ്ടായി.കലബുറഗിയിൽ കന്നഡ സംഘടനാ പ്രവർത്തകർ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് തടഞ്ഞുനിർത്തി. ഡ്രൈവറെയും കണ്ടക്‌ടറെയും പുറത്തിറക്കി ഷാളണിയിച്ച് ആദരിച്ചു. അവരുടെ മുഖത്ത് കന്നഡ പതാകയിലെ നിറങ്ങളായ മഞ്ഞയും ചുവപ്പും ചായം തേച്ചു. ബസിൻ്റെ മുൻവശത്തെ ഗ്ലാസിൽ ‘ജയ് കന്നഡ’ എന്ന മുദ്രാവാക്യമെഴുതി.
ബസിന്റെ നമ്പർ പ്ലേറ്റുകളിൽ കറുത്ത ചായം തേച്ച് നമ്പർ മായിച്ചു.മഹാരാഷ്ട്ര ഏകോപനസമിതിക്കും ശിവസേനയ്ക്കുമെതിരായ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രതിഷേധം. ബസിനു മുകളിൽ കയറിനിന്ന് പ്രവർത്തകർ കന്നഡ പതാക വീശി.
ബെളഗാവിയിൽ മറാഠി സംസാരിക്കാത്തതിന് കർണാടക ആർ.ടി.സി. ബസിന്റെ കണ്ടക്ടറെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന്റെ തുടർച്ചയായി മഹാരാഷ്ട്രയിൽ കർണാടക ആർ.ടി.സി.യുടെയും കർണാടകത്തിൽ മഹാരാഷ്ട്ര ആർ.ടി.സി.യുടെയും ബസുകൾക്കുനേരെ ആക്രമണമുണ്ടായിരുന്നു. ബസ് സർവീസുകൾ നിർത്തിവെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇരു സംസ്ഥാനങ്ങളും ബസ് സർവീസ് പുനരാരംഭിച്ചു. ഇതിനു തുടർച്ചയായാണ് വീണ്ടും ബസിനുനേരെ ആക്രമണമുണ്ടായത്.
ഷഹബാസ് വധക്കേസ്; മര്‍ദിച്ച വിദ്യാര്‍ത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റി
താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ മർദിച്ച വിദ്യാർത്ഥികളുടെ പരീക്ഷാകേന്ദ്രം മാറ്റി.കോഴിക്കോട് വെള്ളിമാടുകുന്നിലേക്കാണ് പരീക്ഷാ കേന്ദ്രം മാറ്റിയത്. വിദ്യാർത്ഥികളെ സ്‌കൂളില്‍ പരീക്ഷ എഴുതിക്കുന്നതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരീക്ഷാ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട്താമരശ്ശേരി പൊലീസ് പരീക്ഷാ ഭവൻ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും കത്ത് നല്‍കിയിരുന്നു. ജുവനൈല്‍ ഹോമിനടുത്ത കേന്ദ്രങ്ങളില്‍ സജ്ജീകരണം ഒരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് നടപടി.കുട്ടികളെ പരീക്ഷയ്ക്കെത്തിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്നും വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് മറ്റ് കുട്ടികളെ ബാധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കരുത് എന്ന ആവശ്യവുമായി എംഎസ്‌എഫും രംഗത്തെത്തിയിരുന്നു. താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അഞ്ച് പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റില്‍ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നില്‍ക്കുകയും ചെയ്തു.ഇതേതുടര്‍ന്ന് താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ചു.
ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തു. അധ്യാപകര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ ഷഹബാസ് മരിച്ചു. ഇതിന് പിന്നാലെ പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥികളുടെ അടിയില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ത്തുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.