ബെംഗളൂരു: കന്നഡ നടന്‍ സൂരജ് കുമാറിന് ബൈക്കപകടത്തില്‍ ഗുരുതര പരിക്ക്. ശനിയാഴ്ച ബേഗൂരിനടുത്ത് മൈസൂരു-ഗുണ്ട്ലൂപ്പര്‍ ഹൈവേയില്‍ വെച്ചാണ് അപകടമുണ്ടായത്. പരിക്കുപറ്റിയ ഉടന്‍ മൈസൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ വലതുകാല്‍ മുറിച്ചുമാറ്റിയെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ധ്രുവന്‍ എന്നുകൂടി അറിയപ്പെടുന്ന താരമാണ് സൂരജ്.
ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം നടന്നത്. മൈസൂരില്‍ നിന്ന് ഊട്ടിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു സൂരജ്. ട്രാക്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താരത്തിന്റെ കാല്‍മുട്ടിന് താഴെ വെച്ചാണ് മുറിച്ചുമാറ്റിയിരിക്കുന്നത്.
കന്നഡ സിനിമാ ലോകത്തെ സൂപ്പര്‍ താരമായിരുന്ന ഡോ. രാജ് കുമാറിന്റെ ഭാര്യ പര്‍വതമ്മയുടെ അനന്തരവനാണ് സൂരജ്. കന്നഡ നിര്‍മാതാവ് എസ് എ ശ്രീനിവാസ് ആണ് സൂരജിന്റെ പിതാവ്. കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാറും ഭാര്യയും അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
അനൂപ് അന്തോണി സംവിധാനം ചെയ്യുന്ന ഭഗവാന്‍ ശ്രീകൃഷ്ണ പരമാത്മ എന്ന ചിത്രത്തിലൂടെയാണ് സൂരജ് കുമാര്‍ അരങ്ങേറ്റം കുറിക്കേണ്ടിയിരുന്നത്. കന്നഡ താരം ദര്‍ശന്‍ ചിത്രം ലോഞ്ച് ചെയ്‌തെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ ചിത്രം മാറ്റിവയ്ക്കുകയായിരുന്നു. രഥം എന്ന പേരില്‍ മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നു താരം. പ്രിയ പ്രകാശ് വാര്യര്‍ നായികയാവുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ഒരു പ്രോജക്റ്റിലും സൂരജ് ഒപ്പുവച്ചിരുന്നു.
സംഘടനത്തിനിടെ സ്വകാര്യ ഭാഗത്ത് പിടിക്കുന്നത് കൊലപാതകശ്രമമെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി
ബെംഗളൂരു: സംഘട്ടനത്തിനിടെ എതിരാളിയുടെ സ്വകാര്യഭാഗത്ത് പിടിച്ചമർത്തി പരിക്കേൽപ്പിച്ചത് കൊലപാതകശ്രമത്തിന്റെ പരിധിയിൽവരില്ലെന്ന് കർണാടക ഹൈക്കോടതി. കേസിലെ പ്രതിക്ക് വിചാരണക്കോടതി വിധിച്ച തടവുശിക്ഷ ഏഴ് വർഷത്തിൽനിന്ന് മൂന്ന് വർഷമായി ഹൈക്കോടതി ചുരുക്കി.
ചിക്കമഗളൂരു കഡൂർ മുഗളികട്ടെ സ്വദേശി പരമേശ്വരപ്പയുടെ ഹർജിയിലാണ് ജസ്റ്റിസ് കെ. നടരാജന്റെ വിധി. 2010-ലാണ് കേസിനാസ്പദമായ സംഭവം. ഗ്രാമത്തിലെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘട്ടനത്തിൽ പ്രദേശവാസിയായ ഓംകാരപ്പയ്ക്ക് പരിക്കേറ്റിരുന്നു. പരമേശ്വരപ്പ ഇയാളുടെ സ്വകാര്യഭാഗത്ത് പിടിച്ചുഞെക്കി ഗുരുതരമായി പരിക്കേൽപ്പിച്ചെന്നായിരുന്നു പരാതി. കേസിൽ 2012-ൽ പരമേശ്വപ്പയെ ഏഴ് വർഷം തടവിന് ചിക്കമഗളൂരു കോടതി ശിക്ഷിച്ചു.
ഇതിനെതിരെയാണ് പരമേശ്വരപ്പ ഹർജി നൽകിയത്. സംഘട്ടത്തിനിടെയാണ് പ്രതി എതിരാളിയുടെ സ്വകാര്യഭാഗത്ത് പിടിച്ചമർത്തിയതെന്നും കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയാണിതെന്ന് പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. കൊലനടത്താൻ കരുതിക്കൂട്ടി വന്നതായിരുന്നെങ്കിൽ എന്തെങ്കിലും ആയുധം കൈയിലുണ്ടായിരുന്നേനെയെന്നും കോടതി പറഞ്ഞു.