ബെംഗളൂരു : ഐടി വ്യവസായരംഗത്ത് കുതിപ്പ് തുടരുന്ന ബെംഗളൂരുവിൽ സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കും പഞ്ഞമില്ല. കഴിഞ്ഞ മൂന്നരവർഷത്തിൽ 53,252 സൈബർ തട്ടിപ്പുകേസുകളാണ് നഗരത്തിൽ രജിസ്റ്റർ ചെയ്തത്. ഡിജിറ്റൽ അറസ്റ്റ് അടക്കമുള്ള തട്ടിപ്പുകളിലൂടെ 4,341 കോടി രൂപനഷ്ടമായി. ഇതിൽ 360 കോടി രൂപ മാത്രമാണ് തിരിച്ചുപിടിക്കാൻ കഴിഞ്ഞത്. നഷ്ടമായതിന്റെ പത്തുശതമാനംപോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ല.
ഇതിൽ നിയമനടപടികൾ പൂർത്തിയാക്കി 334 കോടി രൂപയാണ് പരാതിക്കാർക്ക് തിരിച്ചു നൽകിയത്.ഒരോവർഷം കഴിയുന്തോറും സൈബർ തട്ടിപ്പുകൾ വൻതോതിൽ വർധിക്കുകയാണ്. 2022-ൽ 9,902 കേസുകളിലായി 281 കോടി രൂപയുടെ തട്ടിപ്പുകളാണ് ബെംഗളൂരുവിൽ നടന്നത്. എന്നാൽ ഇതിന് അടുത്തവർഷം 17,797 കേസുകളിലായി 680 കോടി രൂപ സൈബർസംഘം തട്ടിയെടുത്തു. കഴിഞ്ഞ വർഷം 17,692 കേസുകളിൽ 1,995 കോടിയും. ഈവർഷം ആദ്യ ഒൻപത് മാസത്തിൽ 7,961 കേസുകളിലായി 1,385 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.