ബെംഗളൂരു: ബെംഗളൂരുവില്‍ ബിബിഎ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു.ചാവക്കാട് സ്വദേശി റഫാസിനെതിരെയാണ് കേസെടുത്തത്. പ്രതി ഒളിവിലാണ്. ബെംഗളൂരുവില്‍ മലയാളി മാനേജ്മെൻ്റിന് കീഴില്‍ പ്രവർത്തിക്കുന്ന സ്വകാര്യ കോളേജിലെ ബിബിഎ വിദ്യാർത്ഥിനിയായിരുന്നു സന പർവീണ്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സംഭവത്തിന് കാരണക്കാരൻ തൃശ്ശൂർ ചാവക്കാട് സ്വദേശിയായ റഫാസ് ആണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് പർവീണാണ് പൊലീസില്‍ പരാതി നല്‍കിയത്.കർണാടകയിലെ മടിക്കേരി സ്വദേശിയായിരുന്നു മരിച്ച സന പർവീണ്‍. ബെംഗളൂരുവിലെ കോളേജില്‍ സനയുടെ സീനിയർ വിദ്യാർത്ഥിയായിരുന്നു റഫാസ്. സനയെ റഫാസ് നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നുവെന്നും ഇതാണ് മകള്‍ ജീവനൊടുക്കാൻ കാരണമെന്നുമാണ് പർവീണിൻ്റെ പരാതിയില്‍ പറയുന്നത്. റഫാസ് പിന്തുടർന്ന് ശല്യപ്പെടുത്തുന്ന കാര്യം പർവീണ്‍ നേരത്തെ മലയാളി മാനേജ്മെന്റിന് കീഴില്‍ പ്രവർത്തിക്കുന്ന കോളേജ് അധികൃതരേയും അറിയിച്ചിരുന്നു. കോളേജ് അധികതർ റഫാസിനെ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു.എന്നാല്‍ അതിലൊന്നും റഫാസ് പിന്മാറിയില്ല. ഇയാള്‍ സനയെ ശല്യം ചെയ്യുന്നത് തുടരുകയും ഇതോടെ മകള്‍ കോളേജ് ഹോസ്റ്റലിലെ മുറിക്കുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നുമാണ് പർവീണ്‍ ആരോപിക്കുന്നത്. അതേസമയം സനയുടെ ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുക്കാൻ പൊലീസിനായിട്ടില്ല. പരാതിയില്‍ ബെംഗളൂരു സിറ്റി പൊലീസ് കേസെടുത്തതിന് പിന്നാലെ റഫാസ് ഒളിവില്‍ പോയി. റഫാസിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.