ബംഗളൂരു: വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ആദ്യ വിജയം. അര്‍ധ സെഞ്ച്വറി നേടിയ കോഹ്‌ലിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ബംഗളൂരു വിജയത്തില്‍ നിര്‍ണായകമായത്. കോഹ് ലി 49 പന്തില്‍ 77 റണ്‍സ് നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ബംഗളൂരു 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്ത് വിജയം കരസ്ഥമാക്കി. നായകന്‍ ഡുപ്ലസി അടക്കം തുടക്കത്തിലേ പുറത്തായി തകര്‍ച്ച നേരിട്ട ബംഗളൂരുവിനെ കോഹ്‌ലിയുടെ ബാറ്റിങ്ങാണ് മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്.
ടീം സ്‌കോര്‍ 130 ല്‍ നില്‍ക്കെ ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ കോഹ് ലി പുറത്തായതോടെ ബംഗളൂരു വീണ്ടും പരാജയം മണത്തു. എന്നാല്‍ ഏഴാം വിക്കറ്റില്‍ ദിനേഷ് കാര്‍ത്തിക്കും മഹിപാല്‍ ലാംറോറും ഒന്നിച്ചതോടെ വീണ്ടും കരകയറി. അവസാന ഓവറുകളില്‍ ദിനേഷ് കാര്‍ത്തിക്കും (10 പന്തില്‍ 28) ലാംറോറും (എട്ട് പന്തില്‍ 17) നടത്തിയ വെടിക്കെട്ട് പ്രകടനവും ബംഗളൂരു വിജയത്തില്‍ നിര്‍ണായകമായി.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. 37 പന്തില്‍ 45 റണ്‍സെടുത്ത ക്യാപ്റ്റൻ ശിഖർ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. അല്‍സാരി ജോസഫ് എറിഞ്ഞ അവസാന ഓവറില്‍ ശശാങ്ക് സിങ് രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ നേടിയ 17 റണ്‍സാണ് പഞ്ചാബിനെ 175 റണ്‍സ് കടത്തിയത്. ശശാങ്ക് എട്ട് പന്തില്‍ 21 റണ്‍സ് നേടി പുറത്താവാതെ നിന്നു.