ബെംഗളൂരു: ഇൻഡിഗോ എയർലൈൻസ് കമ്ബനിയിലെ ട്രെയ്നി പൈലറ്റിന് നേരെ ജാത്യാധിക്ഷേപമെന്ന് പരാതി. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ട്രെയ്നി പൈലറ്റിനോട് മേലുദ്യോഗസ്ഥർ ജാത്യാധിക്ഷേപം നടത്തിയെന്നാണ് പരാതി.നിന്നെയൊന്നും വിമാനം പറത്താൻ കൊള്ളില്ല, പോയി ഷൂ തയ്ക്ക്’ എന്ന് പറഞ്ഞായിരുന്നു മേലുദ്യോഗസ്ഥർ അധിക്ഷേപിച്ചത്.ഏപ്രില്‍ 28നായിരുന്നു സംഭവം എന്നാണ് പരാതിയില്‍ പറയുന്നത്. 35 വയസുള്ള ട്രെയ്നിയായ പൈലറ്റിന് മേലുദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് അധിക്ഷേപം നേരിടേണ്ടിവന്നത്.
ചെരിപ്പ് തയ്ക്കാൻ മാത്രമല്ല, ഒരു കാവല്ക്കാരനാകാൻ പോലും താൻ യോഗ്യനല്ല എന്ന് അധിക്ഷേപിച്ചെന്നും പരാതിയിലുണ്ട്. തന്നെ രാജിവെപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നും, താൻ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളയാളാണ് എന്നറിഞ്ഞുകൊണ്ടുമായിരുന്നു മേലുദ്യോഗസ്ഥർ ഈ പരാമർശം നടത്തിയത് എന്നും പരാതിയില്‍ പൈലറ്റ് പറയുന്നു.ഇതിന് പുറമെ കമ്ബനി തന്നെ നിരന്തരം ലക്ഷ്യമിട്ടിരുന്നതായും പൈലറ്റ് പറയുന്നു. കൃത്യമായ കാരണമില്ലാതെ ശമ്ബളം കുറച്ചും, നിർബന്ധിതമായി ട്രെയിനിങ്ങുകളില്‍ പങ്കെടുപ്പിച്ചും മറ്റുമാണ് തന്നെ മേലുദ്യോഗസ്ഥർ ഉപദ്രവിച്ചിരുന്നത് എന്നും പരാതിയില്‍ പറയുന്നു.
കമ്ബനിയുടെ എത്തിക്സ് പാനലിന് മുൻപാകെ പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല എന്നും പൈലറ്റ് ആരോപിക്കുന്നു.ഇൻഡിഗോ ഉദ്യോഗസ്ഥരായ തപസ് ദേയ്, മനീഷ് സാഹ്നി, ക്യാപ്റ്റൻ രാഹുല്‍ പാട്ടീല്‍ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ‘സീറോ എഫ്ഐആർ’ ആണ് രജിസ്റ്റർ ചെയ്തിരുന്നത് എന്നതിനാല്‍ കേസ് ഇപ്പോള്‍ ഇൻഡിഗോ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഗുരുഗ്രാമിലേക്ക് മാറ്റിയിരിക്കുകയാണ്
പൊതുസ്ഥലത്ത് അപമാനിക്കലും ഭീഷണിപ്പെടുത്തലും ഉള്‍പ്പെടെ എസ്സി/എസ്ടി നിയമത്തിലെ 3(1)(ആർ), 3(1)(എസ്) വകുപ്പുകളും ബിഎൻഎസിലെ 351(2), 352, 3(5) വകുപ്പുകളും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.വിവേചനമോ പീഡനമോ അനുവദിക്കില്ലെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ജോലിസ്ഥലം ഉറപ്പാക്കാൻ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇൻഡിഗോ വക്താവ് പറഞ്ഞു. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വിശ്വസിക്കുകയും നിയമനിർവഹണ ഏജൻസികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുകയും ചെയ്യുമെന്നും പറഞ്ഞു.