ന്യൂ ഡല്‍ഹി: ഇൻഡിഗോ എയർലൈൻ പ്രതിസന്ധിയെ തുടർന്ന് ഏറ്റവും കൂടുതല്‍ വിരലുകള്‍ നീളുന്നത് കേന്ദ്ര വ്യോമയാന മന്ത്രിയായ രാം മോഹൻ നായിഡുവിലേക്കാണ്.കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രിയുടെ ജോലി എളുപ്പമല്ലെന്നും വെല്ലുവിളികളെ നേരിടാൻ തയ്യാറാണെന്നും തെലുങ്കുദേശം പാർട്ടിയിലെ (ടിഡിപി) തന്റെ അനുയായികളോട് പറഞ്ഞതിന് ഒരു വർഷത്തിന് ശേഷം രാജ്യത്തിന്റെ സമീപകാല വ്യോമയാന ചരിത്രത്തിലെ ഏതാണ്ട് അഭൂതപൂർവമായ പ്രതിസന്ധിയെ നേരിടുകയാണ് റാം മോഹൻ നായിഡു. നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും മൂന്ന് തവണ ശ്രീകാകുളം എംപിയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പ്രശംസ നേടിയ വ്യക്തിയുമാണ് റാം മോഹൻ. ഇൻഡിഗോ വിമാനങ്ങള്‍ വൻതോതില്‍ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയുടെ പരിണതഫലങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെ കഴിഞ്ഞ ആഴ്ച മുതല്‍ അദ്ദേഹം ദേശീയ ശ്രദ്ധാകേന്ദ്രമാണ്.പിതാവും മുൻ കേന്ദ്രമന്ത്രിയും എംപിയുമായ കെ. യെരൻ നായിഡു ഒരു വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെയാണ് റാം മോഹൻ നായിഡു ടിഡിപിയില്‍ ചേരുന്നത്.
രണ്ട് വർഷത്തിന് ശേഷം 27-ാം വയസില്‍ ശ്രീകാകുളത്ത് നിന്ന് ആദ്യമായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ഇപ്പോഴും ആ സീറ്റ് നിലനിർത്തുകയും ചെയ്യുന്നു. സംസ്ഥാനത്തെ 25 ലോക്‌സഭാ സീറ്റുകളില്‍ 23 എണ്ണം നേടിയ വൈഎസ്‌ആർ കോണ്‍ഗ്രസ് പാർട്ടി (വൈഎസ്‌ആർസിപി)യുടെ വൻ വിജയത്തിനിടയില്‍ 2019ല്‍ വിജയിച്ച ടിഡിപിയുടെ മൂന്ന് എംപിമാരില്‍ ഒരാളായിരുന്നു അദ്ദേഹം.ടിഡിപി മേധാവിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എൻ.ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തനാണ് റാം മോഹൻ നായിഡു. ‘ഡല്‍ഹിയിലുള്ള മുഖ്യമന്ത്രിയുടെ കണ്ണും കാതും’ എന്നാണ് പാർട്ടിക്കുള്ളില്‍ റാം മോഹൻ അറിയപ്പെടുന്നത്. സംസ്ഥാനത്തിന്റെ ആവശ്യത്തിനായി കേന്ദ്രത്തില്‍ ഏതൊക്കെ വിഷയങ്ങള്‍ ഉന്നയിക്കണമെന്നും, ഏത് മന്ത്രാലയത്തെ സമീപിക്കണമെന്നും റാം മോഹൻ നായിഡുവിനെയാണ് ചന്ദ്ര ബാബു ചുമതലപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല പാർട്ടി എംപിമാർക്കുള്ള മുഖ്യമന്ത്രിയുടെ നിർദേശങ്ങള്‍ റാം മോഹൻ നായിഡുവിന്റെ അഭിപ്രായങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്. ‘ശാന്ത പ്രകൃതവും, സൂക്ഷ്മമായ രാഷ്ട്രീയ ചാതുര്യവും, വിശകലന മനസും, സംഘടിതവും വ്യവസ്ഥാപിതവുമായ സമീപനവും റാം മോഹനുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് പാർട്ടി നേതൃത്വത്തിനിടയില്‍ വലിയ വിലയുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ പിതാവിനെപ്പോലെ ചന്ദ്രബാബുവിന്റെ ഏറ്റവും വിശ്വസ്തരായ നേതാക്കളില്‍ ഒരാളായും പാർട്ടി നേതൃത്വം അദ്ദേഹത്തെ കാണുന്നു.’ ടിഡിപിയിലെ ഒരു അംഗം പറഞ്ഞു.രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിനുശേഷം തന്റെ പിതാവ് ആരംഭിച്ച ക്ഷേമ പ്രവർത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോക്കുകയാണ് റാം മോഹൻ നായിഡു. 2023 സെപ്റ്റംബർ 9ന് നൈപുണ്യ വികസന അഴിമതിക്കേസില്‍ അറസ്റ്റിലായ സമയത്ത് ചന്ദ്രബാബു നായിഡുവിന് വേണ്ടി ചന്ദ്രബാബുവിന്റെ മകനും ആന്ധ്രാ മന്ത്രിയുമായ നര ലോകേഷുമായി ചേർന്ന് ഡല്‍ഹിയില്‍ മുഖ്യമന്ത്രിക്ക് പിന്തുണ ശേഖരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതും റാം മോഹനാണ്. ജൂണ്‍ 12ന് അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടവും കേന്ദ്രമന്ത്രിയായിരിക്കെ രാം മോഹൻ നായിഡു കൈകാര്യം ചെയ്തു. പാർലമെന്റിലും രാം മോഹൻ നായിഡു സജീവ സാന്നിധ്യമാണ്.