ന്യൂഡല്‍ഹി: മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. രാഷ്ട്രപതിഭവൻ അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
മന്ത്രിസഭയിലെ രണ്ടാമനായി രാജ്‌നാഥ് സിങും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷനായ ജെപി നഡ്ഡയും മന്ത്രിസഭയിലുണ്ട്. മൂന്നാമനായി അമിത് ഷായാണ് സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ നിതിൻ ഗഡ്കരിയും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയും സത്യപ്രതിജ്ഞ ചെയ്തു.
രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവും ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീനയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും ബോളിവുഡ് സിനിമാ താരങ്ങളും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുന്നുണ്ട്. ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അനില്‍ കുമാർ എന്നിവരും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, മുകേഷ് അംബാനി എന്നീ പ്രമുഖരും പങ്കെടുത്തു.
കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായിട്ടുണ്ട്. രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമലാ സീതരാമാൻ, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് മന്ത്രിസഭയിലെ പ്രമുഖർ. ബിജെപിയില്‍ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളില്‍ നിന്ന് 12 പേരും ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികളും നല്‍കിയിട്ടുണ്ട്.
രാത്രി 7.15-ന് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അഞ്ച് മിനിറ്റ് വൈകിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി ക്ഷണിക്കപ്പെട്ട അതിഥികളും എൻ.ഡി.എ. നേതാക്കളും രാഷ്ട്രപതി ഭവനിലെത്തി. 50 ലധികം മന്ത്രിമാർ കാബിനറ്റിലുണ്ടാകുമെന്നാണ് സൂചനകള്‍.