ലോകത്തില്‍ ഏറ്റവും കൂടുതല്‍ പുകയില ഉപയോഗിക്കുന്നവരില്‍ 27 ശതമാനം ഇന്ത്യയില്‍ നിന്നെന്ന് പുതിയ പഠനം. 2060 ഓടെ ആഗോളതലത്തില്‍ പുകയില സംബന്ധമായ രോഗങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ 50 ശതമാനം കുറവുണ്ടാകുമെന്നാണ് ഗവേഷകർ പറയുന്നത്. സർവേ പ്രകാരം 66 ശതമാനം പേരും 20-25 വയസിനിടയില്‍ പുകയില ഉപയോഗിക്കാൻ തുടങ്ങിയവരാണ്.
ഇതില്‍ 45 ശതമാനം പേർ പുകവലി ഉപേക്ഷിക്കാൻ കഴിയാത്തവരാണ്. ഉപയോഗിക്കുന്ന പുകയിലയുടെ എട്ട് ശതമാനം മാത്രമാണ് നിയമപരമായി ഉല്‍പ്പാദിപ്പിക്കുന്ന സിഗരറ്റില്‍ നിന്നുള്ളതെന്നും ബാക്കിയുള്ള 92 ശതമാനം വിലകുറഞ്ഞ പുകയില ഉല്‍പന്നങ്ങളായ ബീഡികള്‍, ച്യൂയിംഗ് പുകയില, ഖൈനി എന്നിവയാണെന്നും പഠനത്തില്‍ പറയുന്നു.
സ്ട്രെസ്, ഉത്കണ്ഠയുമൊക്കെയാണ് പുകയില ഉപയോഗത്തിന് പ്രധാന കാരണമെന്നാണ് പഠനം വ്യക്തമാക്കുന്നത്. 2019ല്‍ ആഗോളതലത്തില്‍ ഏഴ് ദശലക്ഷത്തിലധികം പുകയില മരണങ്ങളും ഇന്ത്യയില്‍ മാത്രം 1.35 ദശലക്ഷം മരണങ്ങളും ഉണ്ടായതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
പുകയില ഉപഭോഗം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി കർശന നിയന്ത്രണങ്ങളാണ് ഇന്ത്യ നടപ്പിലാക്കുന്നത്. പുകയില ഉല്‍പന്നങ്ങളുടെ ഉല്‍പ്പാദനം, വില്‍പന, ഉപഭോഗം എന്നിവ നിയന്ത്രിച്ച് പുകവലിയില്‍ നിന്ന് സംരക്ഷിക്കാനും ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ള പുകയില നിയന്ത്രണ നിയമങ്ങള്‍ നടപ്പാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. പുകയില ഉല്‍പന്നങ്ങളില്‍ വിഷവസ്തുക്കളും മറ്റും പരിശോധിക്കുന്നതിന് നിരവധി നടപടികളും ഇന്ത്യ കൈക്കൊണ്ടിട്ടുണ്ട്.
നിക്കോട്ടിൻ റീപ്ലേസ്‌മെൻ്റ് തെറാപ്പി (NRT) എളുപ്പം ഉപയോഗിക്കാവുന്ന തരത്തില്‍ കുറഞ്ഞ ചെലവില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇത് പുകയില ഉപയോഗം തടയാൻ സഹായിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
പുകയില ഉല്‍പന്നങ്ങളുടെ ലിസ്റ്റുചെയ്തതും ചെയ്യാത്തതുമായ നിർമ്മാതാക്കളുടെയും ചില്ലറ വ്യാപാരികളുടെയും സമഗ്രമായ വിവരങ്ങള്‍ ശേഖരിക്കാനും കൂടാതെ, സിഗരറ്റ്, ഗുട്ട്ക, മറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുടെ അനധികൃത വ്യാപാരം ട്രാക്ക് ചെയ്യുന്നതിനും ആവശ്യമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.