മലപ്പുറം: കാളികാവിൽ വെച്ച് ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടായ നടൻ മാമുക്കോയയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യനില അൽപം ഭേദപ്പെട്ടതിന് ശേഷമാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും അദ്ദേഹത്തെ മെഡിക്കൽ ഐസിയു ആംബുലൻസിൽ പുലർച്ചെ രണ്ടരയോടെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്.
ഇന്നലെ രാത്രി വണ്ടൂരിലെ ആശുപത്രിയിൽ വെച്ച് ബിപിയും ഹൃദയമിടിപ്പും സാധാരണ നിലയിലായ ശേഷമാണ് മാമുക്കോയയെ കോഴിക്കോട്ടേക്ക് മാറ്റിയത്. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും അദ്ദേഹം 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടി വരുമെന്നും അദ്ദേഹത്തെ ചികിൽസിച്ച ഡോക്ടർ അജ്മൽ നാസിർ പറഞ്ഞു.
ബന്ധുക്കൾ ഇന്നലെ രാത്രി തന്നെ വണ്ടൂരിൽ എത്തിയിരുന്നു. കളികാവ് പൂങ്ങോട് ഒരു ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മാമുക്കോയ. പരിപാടി തുടങ്ങുന്നതിനു മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ സമീപ പ്രദേശമായ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ട്രോമ കെയർ പ്രവർത്തകർ ഉണ്ടായിരുന്നതിനാൽ മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം വന്നപ്പോൾ തന്നെ നിർണ്ണായക പ്രാഥമിക ചികിത്സ നൽകാൻ കഴിഞ്ഞെന്ന് ഫുട്ബോൾ ടൂർണമെന്റ് സംഘടക സമിതി. 10 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് അതിവേഗം അദ്ദേഹത്തെ എത്തിക്കാൻ സാധിച്ചെന്നും സംഘാടക സമിതി വ്യക്തമാക്കി.
വീഡിയോ കണ്ടുകൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം
തൃശൂര്‍: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ചു. തൃശൂര്‍ തിരുവില്വാമല പട്ടിപ്പറമ്ബ് കുന്നത്ത് അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. ഇന്നലെ പത്തരയ്ക്കാണ് അപകടമുണ്ടായത്. വീഡിയോ കണ്ടുകൊണ്ടിരിക്കെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
കുട്ടി തല്‍ക്ഷണം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകളാണ് മരിച്ച ആദിത്യശ്രീ. തിരുവില്വാമല പുനര്‍ജനിയിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സംഭവത്തില്‍ പഴയന്നൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു.