തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ആരോപിച്ച് തമിഴ് ചിത്രമായ മിസ്സിസ് ആൻഡ് മിസ്റ്ററിനെതിരെ ഹൈകോടതിയില്‍ ഹർജി നല്‍കി സംഗീതസംവിധായകൻ ഇളയരാജ.1990-ല്‍ പുറത്തിറങ്ങിയ ‘മൈക്കിള്‍ മദന കാമ രാജൻ’ എന്ന സിനിമയിലെ ‘ശിവരാത്രി’ എന്ന ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നാണ് പരാതി. സിനിമയില്‍ നിന്ന് പാട്ട് നീക്കം ചെയ്യണം എന്നാണ് ഇളയരാജയുടെ ആവശ്യം.നടി വനിതാ വിജയകുമാറാണ് മിസ്സിസ് ആൻഡ് മിസ്റ്ററിന്റെ സംവിധായിക. ജോവിക വിജയകുമാർ നിർമ്മിക്കുന്ന മിസിസ് ആൻഡ് മിസ്റ്ററില്‍ വനിതാ വിജയകുമാർ, റോബർട്ട്, ഷക്കീല, ആരതി ഗണേഷ്കർ എന്നിവരാണ് പ്രധാന വിഷത്തില്‍ എത്തുന്നത്.
താൻ സംഗീതം നല്‍കിയ ഗാനം അനുവാദം കൂടാതെ ഉപയോഗിച്ചെന്ന് കാണിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ്, ഗുഡ് ബാഡ് അഗ്ലി ഉള്‍പ്പെടെയുള്ള സിനിമകള്‍ക്കെതിരേ ഇളയരാജ നിയമനടപടി സ്വീകരിച്ചിരുന്നു. ഗുഡ് ബാഡ് അഗ്ലിയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിനോട് 5 കോടിയാണ് ഇളയരാജ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.നേരത്തെയും നിരവധി സിനിമകളില്‍ താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുവാദം കൂടാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്തുവന്നിട്ടുണ്ട്.
സ്‌റ്റേജ് ഷോകള്‍ക്കെതിരെയും അദ്ദേഹം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.അതേസമയം, ഗാനങ്ങളുടെ പകര്‍പ്പവകാശമുള്ള സറ്റുഡിയോ,വ്യക്തികള്‍,നിര്‍മാണ കമ്ബനികള്‍ എന്നിവരില്‍ നിന്നും അനുവാദം നേടിയതിന് ശേഷമാണ് മിക്ക സിനിമകളും ഇളയരാജയുടെ ഗാനം ഉപയോഗിക്കുന്നത് എന്ന് പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.