ഹൈദരാബാദ്: ഹൈദരാബാദില്‍ ഹോട്ടലിലെ ബിരിയാണിയില്‍ പല്ലിയുടെ വാല്‍ കണ്ടെത്തി. രാജേന്ദ്രനഗറിലെ ഡെക്കാൻ എലൈറ്റ് ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയിലാണ് പല്ലിവാല്‍ കണ്ടെത്തിയത്. കഴിച്ച എട്ട് പേര്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ട്.
ഹോട്ടലിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഉപഭോക്താവ് ആവശ്യപ്പെട്ടു. ബിരിയാണിയിലെ പല്ലിവാലിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ബിരിയാണിയില്‍ കണ്ടെത്തിയത് പല്ലിവാലാണെന്ന വാദം തള്ളി ഹോട്ടല്‍ ഉടമ രംഗത്ത് വന്നു. ബിരിയാണിയിലുണ്ടായിരുന്നത് മീനാണെന്നാണ് ഹോട്ടല്‍ അധികൃതരുടെ വാദം.
‘ഒരാള്‍ ഫിഷ് ബിരിയാണി ഓര്‍ഡര്‍ ചെയ്തിരുന്നു. ഹോട്ടലിന്‍റെ പുറത്ത് നിന്ന് ഡിസ്പോസിബിള്‍ പ്ലേറ്റിലാണ് അത് കഴിച്ചത്. അവര്‍ വിഡിയോ എടുത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാൻ തുടങ്ങി. എന്നാല്‍, പല്ലിയുടെ വാലാണെന്ന് അവര്‍ പറയുന്നത് തെറ്റാണ്. അത് പല്ലിയല്ല, മീനാണ്’- ഡെക്കാൻ എലൈറ്റ് ഹോട്ടലിന്‍റെ പങ്കാളികളിലൊരാളായ സാമി പറയുന്നു. ഹോട്ടലില്‍ പതിവായി ഗുണനിലവാര പരിശോധനകള്‍ ഉണ്ടെന്നും ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍നിന്ന് തങ്ങള്‍ക്കെതിരെ ഗുണനിലവാര പ്രശ്‌നങ്ങളെക്കുറിച്ച് ഒരിക്കലും പരാതികളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹൈദരാബാദിലെ അംബര്‍പേട്ടിലെ ഡി.ഡി കോളനിയില്‍ താമസിക്കുന്ന കുടുംബം മറ്റൊരു ഹോട്ടലില്‍ നിന്ന് സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത ബരിയാണിയിലും ചത്ത പല്ലിയെ കണ്ടത്തിയിരുന്നു.