കുശാല്‍നഗറില്‍ ‘കൊല്ലപ്പെട്ട’ ഭാര്യ തിരിച്ചെത്തിയ സംഭവത്തില്‍, കൊലപാതകക്കേസില്‍ അഞ്ചു വർഷത്തിനുശേഷം ഭർത്താവിനെ കോടതി കുറ്റവിമുക്തമാക്കി.കുടക് ജില്ലയിലെ ബസവനഹള്ളി ആദിവാസിക്കോളനിയിലെ കെ. സുരേഷിനെ(35)യാണ് മൈസൂരു അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്ജി ഗുരുരാജ് വെറുതേവിട്ടത്. വിചാരണക്കാലത്ത് സുരേഷ് രണ്ടരവർഷം തടവുശിക്ഷയും അനുഭവിച്ചിരുന്നു. സുരേഷിന്റെ ഭാര്യ മല്ലികയെ 2020-ലാണ് കാണാതാകുന്നത്.
തുടർന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മൈസൂരു ജില്ലയിലെ ബെട്ടഡാപുര പോലീസ് സ്റ്റേഷൻ പരിധിയിലെ കാവേരി തീരത്തുനിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടഅവശിഷ്ടം പോലീസ് കണ്ടെടുത്തു. ഇത് മല്ലികയുടേതാണെന്നും സുരേഷ് ഇവരെ കൊലപ്പെടുത്തുകയാണെന്നും കാണിച്ച് പോലീസ് കുറ്റപത്രം നല്‍കി.എന്നാല്‍, ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ദക്ഷിണ കുടകിലെ ഷെട്ടിഗേരിക്ക് സമീപം മല്ലികയെ മറ്റൊരാള്‍ക്കൊപ്പം സുരേഷിന്റെ സുഹൃത്തുക്കള്‍ കണ്ടു. ഈ വിവരം ചൂണ്ടിക്കാട്ടി കേസ് വീണ്ടും പരിഗണിക്കണമെന്ന് സുരേഷിന്റെ അഭിഭാഷകൻ കോടതിയില്‍ അപേക്ഷ നല്‍കി.
മല്ലിക സുഹൃത്ത് ഗണേഷിനൊപ്പം മടിക്കേരിയിലെ ഒരു റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും ഹാജരാക്കി. ബലംപ്രയോഗിച്ച് പോലീസ് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് സുരേഷ് കോടതിയെ അറിയിച്ചു.കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎൻഎ ഫലംപോലും പരിശോധിക്കാതെ സുരേഷിനെ കുറ്റക്കാരനാക്കിയതില്‍ പോലീസിനെ കോടതി ശക്തമായി വിമർശിച്ചു. പോലീസിനുണ്ടായ വീഴ്ചസംബന്ധിച്ച് കുടക് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്.