ബെംഗളൂരു: ബെംഗളൂരുവിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി. 55-കാരിയായ ഗായത്രിയാണ് കൊല്ലപ്പെട്ടത്. 64 വയസ്സുള്ള ഭർത്താവ് അനന്തിനെ പോലീസ് അറസ്റ്റുചെയ്ത് നാലുദിവസത്തേക്ക് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കൊലപ്പെടുത്തിയശേഷം ഭർത്താവ് റോഡപകടമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടത്തിയതായി പോലീസ് അറിയിച്ചു. സർക്കാർ സ്‌കൂളിൽ കായികാധ്യാപികയായിരുന്നു കൊല്ലപ്പെട്ട ഗായത്രി. ഇരുവർക്കും പ്ലസ്ടുവിൽ പഠിക്കുന്ന ഒരു മകളുണ്ട്. ശനിയാഴ്ച വൈകീട്ട് 6.15-നാണ് സംഭവം. മിറ്റിഗനഹള്ളിയിൽ പുതുതായി സ്വത്ത് വാങ്ങാൻ പോവുകയാണെന്നും അതിന്‍റെ ആവശ്യത്തിനായി ഒപ്പം വരണമെന്നും അനന്ത് ഗായത്രിയോട് പറഞ്ഞു. ഓട്ടോറിക്ഷയിൽ സ്ഥലത്തെത്തി, നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് ഭാര്യയെ കൊണ്ടുപോയ ഇയാൾ, അവിടെവെച്ച് കല്ലുകൊണ്ട് ആവർത്തിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾ, രാത്രി എട്ടരയോടെ പോലീസ് ഹെൽപ്പ്‌ലൈനിൽ വിളിച്ച് അടിയന്തര സഹായം ആവശ്യപ്പെട്ടു.
തുടർന്ന് പോലീസ് എത്തി സ്ത്രീയെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഡോക്ടർമാർ സ്ത്രീയുടെ മരണം സ്ഥിരീകരിച്ചു.അജ്ഞാത വാഹനം ഇടിച്ചെന്നാണ് ട്രാഫിക് പോലീസിനോട് പ്രതി പറഞ്ഞത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് മാരകമായ ആഘാതമേറ്റതായി തെളിഞ്ഞു. ഇതോടെ കൊലപാതകമാണെന്നുറപ്പിച്ച ബാഗളൂർ പോലീസ്, അനന്തിനെ ചോദ്യം ചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു.സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലി ദമ്പതിമാർക്കിടയിൽ വഴക്കുണ്ടായിരുന്നതായാണ് വിവരം. ഭർത്താവ് പണം ചോദിക്കുമ്പോഴെല്ലാം ഗായത്രി വഴക്കുണ്ടാക്കുമായിരുന്നു. അതോടെ കൊലപ്പെടുത്തി റോഡപകട കഥ മെനയാമെന്ന് അനന്ത് കണക്കുകൂട്ടിയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.