ഭാര്യയെ കൊലപ്പെടുത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് രണ്ടുവർഷം ജയിലില്‍ അടയ്ക്കപ്പെട്ട യുവാവ് 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.കുടക് ജില്ലയിലെ കുശാല്‍നഗര്‍ താലൂക്കിലെ ബസവനഹള്ളി ആദിവാസി കോളനിയിലെ കെ. സുരേഷ് (35) ആണ് ഭാര്യയായ മല്ലിഗെയെ കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടുവര്‍ഷത്തോളം വിചാരണത്തടവ് അനുഭവിച്ചത്. എന്നാല്‍, മല്ലിഗെയെ ജീവനോടെ കണ്ടെത്തിയതോടെ സുരേഷിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.കുടക് ജില്ലക്കാരനായ കുരുബര സുരേഷ് 2020 നവംബറില്‍ ഭാര്യ മല്ലിയെ കാണാതായതായി പരാതി നല്‍കി.
അന്വേഷണത്തില്‍ മൈസൂരു ജില്ലയിലെ ബെട്ടഡാപുര പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാവേരി തീരത്തുനിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂട അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്തു. ഇത് മല്ലികയുടേതാണെന്നും സുരേഷ് ഇവരെ കൊലപ്പെടുത്തുകയാണെന്നും കാണിച്ച് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.എന്നാല്‍, 2025 ഏപ്രില്‍ ഒന്നിന് ദക്ഷിണകുടകിലെ ഷെട്ടിഗേരിക്ക് സമീപം മല്ലിഗെയെ മറ്റൊരാളുടെ കൂടെ സുരേഷിന്റെ സുഹൃത്തുക്കള്‍ കണ്ടു. സുഹൃത്തുക്കള്‍ വിവരം ജാമ്യത്തിലിറങ്ങിയ സുരേഷിനെ അറിയിച്ചു. തുടര്‍ന്ന് കേസ് വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
മല്ലിക സുഹൃത്ത് ഗണേഷിനൊപ്പം മടിക്കേരിയിലെ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം മല്ലികയെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയപ്പോള്‍, 2020 നവംബർ മുതല്‍ താൻ കാമുകനൊപ്പം താമസിക്കുന്നുണ്ടെന്നും, തന്നെ കൊലപ്പെടുത്തിയതിന് സുരേഷിനെ അറസ്റ്റ് ചെയ്ത കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും അവർ ബോധിപ്പിച്ചു.
തുടർന്ന് വിചാരണ കോടതി അയാളെ കുറ്റവിമുക്തനാക്കി, ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കണ്ടെത്തിയ മൃതദേഹം അന്വേഷിക്കാനും ഉത്തരവിട്ടു.ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ സുരേഷ് വാദിക്കുന്നത്, തന്റെ ജീവിതത്തിന്റെ ഒന്നര വർഷവും സമൂഹത്തിലുള്ള ബഹുമാനവും നഷ്ടപ്പെട്ടുവെന്നും അതേസമയം തന്റെ കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടപ്പെട്ടു എന്നുമാണ്.
വ്യാജ തെളിവുകള്‍ കെട്ടിച്ചമച്ചതിന് ഒരു പോലീസുകാരനെതിരെ മാത്രമേ കേസെടുത്തിട്ടുള്ളൂ എന്ന വസ്തുതയെയും ഹർജി വെല്ലുവിളിക്കുന്നു, കൂടാതെ വകുപ്പുതല അന്വേഷണം നേരിടുന്നതിനുപകരം കേസിലെ മറ്റ് നാല് പോലീസുകാർക്കെതിരെയും നടപടിയെടുക്കണമെന്ന് വാദിക്കുന്നു. വിധിന്യായത്തില്‍ “പ്രതി” എന്ന നിലയില്‍ തന്റെ പേര് നീക്കം ചെയ്യണമെന്നും ആ പദം “ഇര” എന്ന് മാറ്റണമെന്നും സുരേഷിന്റെ ഹർജിയില്‍ ആവശ്യപ്പെടുന്നു.