ബിരിയാണിക്കൊപ്പം കൂടുതല്‍ തൈര് ആവശ്യപ്പെട്ടയാളെ അടിച്ചുകൊന്ന് ഹോട്ടല്‍ ജീവനക്കാര്‍. ഹൈദരാബാദില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ബിരിയാണിക്കൊപ്പം കഴിക്കാന്‍ കൂടുതല്‍ തൈര് ചോദിച്ചതോടെ തര്‍ക്കം തുടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട യുവാവ് മൂന്നു പേര്‍ക്കൊപ്പമാണ് ഭക്ഷണം കഴിക്കാനെത്തിയത്. തൈര് ചോദിച്ചതോടെ ജീവനക്കാര്‍ ഇവരെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇതോടെ ഇരു സംഘവും പരസ്പരം ഏറ്റുമുട്ടി. തുടര്‍ന്ന് വിവരം പോലീസ് അറിയുകയും പൊലീസ് സംഭവ സ്ഥലത്തെത്തുകയും ചെയ്തു.
തുടര്‍ന്ന് ഇരു സംഘത്തെയും പഞ്ചഗുട്ട സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ പൊലീസ് സ്റ്റേഷനിലെത്തിയശേഷം യുവാവ് ഛര്‍ദിക്കാന്‍ തുടങ്ങുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ എന്നും ശരീരത്തിന് പുറത്ത് ഗുരുതരമായ പരുക്കുകളൊന്നും ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
92 ലക്ഷം രൂപ വിലയുള്ള എക്സ് റേ യന്ത്രം എലി കടിച്ചുമുറിച്ചു
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ സംഭാവനയായി ലഭിച്ച 92.6 ലക്ഷത്തിന്റെ എക്സ് റേ മെഷീൻ എലി കടിച്ചുമുറിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം. പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലൻസ് എറണാകുളം യൂണിറ്റ് അന്വേഷണം നടത്തും. എലി കടിച്ച് നശിപ്പിച്ചതിനെ തുടർന്ന് യന്ത്രം ഉപയോഗിക്കാനായിരുന്നില്ല. സംഭവം നേരത്തെ വിവാദമായിരുന്നു. എലി കടിച്ച് നശിപ്പിച്ച യന്ത്രത്തിന്റെ അറ്റകുറ്റപ്പണിക്കായി ഏകദേശം 31.91 ലക്ഷം രൂപ വേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ആരോഗ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് സംഭവം അന്വേഷിച്ച് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകി.
2021 മാർച്ചിലാണ് സ്വകാര്യ കമ്പനി പാലക്കാട് ജില്ലാ ആശുപത്രിക്ക് ഏകദേശം ഒരു കോടി വിലയുള്ള എക്സ് റേ യന്ത്രം സൗജന്യമായി നൽകിയത്. യന്ത്രം നൽകിയാൽ അനുബന്ധ സൗകര്യം ആശുപത്രി അധികൃതർ ഒരുക്കണമെന്ന് കരാറിലുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ പാലിച്ചില്ല. എലി, പാറ്റ തുടങ്ങിയ ജീവികൾ യന്ത്രം നശിപ്പിച്ചാൽ വാറന്റി ലഭിക്കില്ലെന്നതും തിരിച്ചടിയായി. കരാർ വ്യവസ്ഥകൾ പാലിക്കുന്നതിൽ ആശുപത്രി അധികൃതർ വീഴ്ച വരുത്തിയെന്നും ആരോപണമുയർന്നു. ഇത്രയും വിലയുള്ള യന്ത്രം സൗജന്യമായി ലഭിച്ചിട്ടും കൃത്യമായി ഉപയോഗിക്കാതെ വെറുതെയിട്ടതിനും വിമർശനമുയർന്നു.