ബംഗളൂരു : നഗരത്തിലെ സിനിമാ തിയേറ്ററിലെ ശുചിമുറിയിൽ ഒളിക്യാമറ. തിയേറ്റർ ജീവനക്കാരൻ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയതു കയ്യോടെ പിടികൂടിയതോടെ അറസ്റ്റിലായി. സിനിമ കാണാനെത്തിയവർ ഇയാളെ പിടികൂടി കൈകാര്യം ചെയ്തു പൊലീസിനു കൈമാറുകയായിരുന്നു.ബെംഗളുരുവിൽ ഏറ്റവും കൂടുതൽ മലയാളികൾ തിങ്ങിപാർക്കുന്ന മഡിവാളയിലെ സന്ധ്യ തിയേറ്ററിലാണു നടുക്കുന്ന സംഭവം. ടെക്കിയായ യുവതി കുടുംബത്തിനൊപ്പം തെലുഗു സിനിമ കാണാനെത്തിയതായിരുന്നു. ഇടവേള സമയത്തു ശുചിമുറി ഉപയോഗിച്ചു.
ഈസമയം തൊട്ടടുത്ത ശുചിമുറിയിലിരുന്ന് ഒരാൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതു ശ്രദ്ധയിൽപെട്ടു. ബഹളം വച്ചതോടെ ആളുകൾ ഓടിയെത്തി യുവാവിനെ പിടികൂടി പരിശോധിച്ചു. മൊബൈൽഫോണിൽ നിരവധി സ്ത്രീകളുടെ ശുചിമുറി ദൃശ്യങ്ങൾ കണ്ടെത്തി. ഇതോടെ ആൾക്കൂട്ട മർദ്ദനമുണ്ടായി.വിവരമറിഞ്ഞെത്തിയ പൊലീസ് തിയേറ്റർ ജീവനക്കാരനായ പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിലെടുത്തു. മറ്റൊരു ജീവനക്കാരൻ രാജേഷിന്റെ അറിവോടയാണു ദൃശ്യങ്ങൾ പകർത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെയും കേസെടുത്തു. പിടിയിലായ ആൾ ഉത്തരേന്ത്യൻ സ്വദേശിയാണന്നും ഇയാളെ മർദ്ദിച്ചവർക്കെതിരെ കേസെടുക്കുമെന്നും മഡിവാള പൊലീസ് അറിയിച്ചു.