ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയിലേറെയായി പെയ്യുന്ന മഴയിൽ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതിനാൽ വരൾച്ച ഭീഷണി ഒഴിവായി. കൃഷ്ണ, കാവേരി, ഗോദാവരി നദികളിലെ 22 അണക്കെട്ടുകളിലും ജലനിരപ്പ് കുത്തനെ ഉയർന്നിട്ടുണ്ട്. കൃഷ്ണനദിയിൽ 16 അണക്കെട്ടുകളും കാവേരി നദിയിൽ നാല് അണക്കെട്ടുകളും ഗോദാവരി നദിയിൽ രണ്ട് അണക്കെട്ടുകളുമാണുള്ളത്.
മഴ വൈകുന്നതിനാൽ ജൂലായ്ആദ്യ വാരം വരെ അണക്കെട്ടുകളിൽ വെള്ളം കുറവായിരുന്നു. അതിനാൽ സംസ്ഥാനം വരൾച്ച ഭീഷണി നേരിടുകയായിരുന്നു. മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തെ വരൾച്ച ബാധിതപ്രദേശമായി പ്രഖ്യാപിക്കേണ്ടി വരുമെന്ന് സർക്കാരും അറിയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചയായി ശക്തമായി മഴ ലഭിച്ചത് ആശ്വാസമായി. കാവേരി നദിയിലെ കൃഷ്ണരാജ സാഗർ (കെ.ആർ.എസ്.), ഹാരംഗി, കബനി, ഹേമാവതി അണക്കെട്ടുകളിൽ വെള്ളം ഉയർന്നതിനാൽ തമിഴ്നാടിന് കൊടുക്കേണ്ട വെള്ളം മുടങ്ങിയേക്കില്ല. കെ.ആർ.എസ്. അണക്കെട്ടിൽ വെള്ളം ഉയർന്നതിനാൽ ബെംഗളൂരുവിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെടില്ല. ജൂണിലും ജൂലായ് ആദ്യവും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ വരവ് കുറഞ്ഞതിനാൽ ബെംഗളൂരുവിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന ആശങ്കയുണ്ടായിരുന്നു. ഇപ്പോൾ അണക്കെട്ടിൽ സംഭരണ ശേഷിയുടെ 65 ശതമാനത്തോളം വെള്ളമുണ്ട്. മഴ തുടർന്നാൽ വെള്ളത്തിന്റെ അളവ് ഇനിയും ഉയരും.
ഹേമാവതി അണക്കെട്ടിൽ 75.8 ശതമാനവും കബനി അണക്കെട്ടിൽ 94.33 ശതമാനവും വെള്ളമുണ്ട്. ഹാരംഗി അണക്കെട്ടിൽ 83 ശതമാനം വെള്ളമാണുള്ളത്. കൃഷ്ണനദിയിലെ നാരായണപുര, വാണിവിലാസ്, ഹട്ടികുനി, ലോവർ മുല്ലമാരി, അപ്പർ മുല്ലമാരി അണക്കെട്ടുകളിലെല്ലാം 80 ശതമാനത്തിലധികം വെള്ളമുണ്ട്. ഗോദാവരി അണക്കെട്ടിലെ കരഞ്ജ അണക്കെട്ടിൽ 88 ശതമാനവും ചുൽകിനാല അണക്കെട്ടിൽ 55 ശതമാനവും വെള്ളമുണ്ട്. സംസ്ഥാനത്തെ 22 അണക്കെട്ടുകളിലായി നിലവിൽ 395 ഘനയടി വെള്ളമുണ്ട്.
എങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് 530 ഘനയടി വെള്ളമുണ്ടായിരുന്നു. ജലനിരപ്പ് ഉയർന്നത് സംസ്ഥാനത്തെ കാർഷിക മേഖലയ്ക്കും ഉണർവായിട്ടുണ്ട്.
സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു; പിന്നാലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി
ബംഗളുരു: സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. കര്‍ണാടക ദേവനാഗിരിയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ഒന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.കോളേജ് കെട്ടിടത്തിന്റെ ടെറസിന് മുകളില്‍ വെച്ചുള്ള സ്വകാര്യ നിമിഷങ്ങളാണ് ഇവര്‍ അറിയാതെ മറ്റാരോ പകര്‍ത്തിയത്.
രണ്ട് മാസങ്ങള്‍ക്ക് മുമ്ബാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അപ്ലോഡ് ചെയ്യപ്പെട്ട വീഡിയോ ക്ലിപ്പ് വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളും കണ്ടു.
ഇതോടെ വെള്ളിയാഴ്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഈ വാര്‍ത്ത അറിഞ്ഞ ശേഷം അന്ന് രാത്രി തന്നെ ആണ്‍കുട്ടിയും ജീവനൊടുക്കി. രണ്ട് പേരുടെയും ബന്ധുക്കള്‍ പൊലീസില്‍ പ്രത്യേകം പരാതി നല്കി.
സംഭവത്തിന് ഉത്തരവാദിയായ ആളിനെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി ദേവനാഗിരി പൊലീസ് സൂപ്രണ്ട് കെ. അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു.