മിടിക്കുന്ന മനുഷ്യ ഹൃദയവും വഹിച്ച് പാഞ്ഞ് ബെംഗളൂരു നമ്മ മെട്രോ. ഇതാദ്യമായാണ് മാറ്റിവെയ്ക്കാനുള്ള ഹൃദയം മെട്രോയില്‍ ആശുപത്രിയില്‍ എത്തിക്കുന്നത്.കഴിഞ്ഞ മാസം കരള്‍ മെട്രോ വഴി ആശുപത്രിയില്‍ എത്തിച്ചിരുന്നു. സ്പർശ് ആശുപത്രിയില്‍ നിന്ന് ഹൃദയം ആദ്യം യെശ്വന്ത്പൂർ മെട്രോ സ്റ്റേഷനില്‍ എത്തിച്ചു. അവിടെ നിന്ന് മെട്രോയില്‍ സൗത്ത് എൻഡ് സർക്കിള്‍ സ്റ്റേഷനിലെത്തിച്ച ശേഷം അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഹൃദയം എത്തിച്ചത് 20 മിനിറ്റില്‍ : ഈ യാത്ര രാത്രി 11.01-ന് തുടങ്ങി 11.21-ന് അവസാനിച്ചു എന്നാണ് ബിഎംആർസിഎല്‍ അറിയിച്ചത്. 20 മിനിറ്റിനുള്ളില്‍ ഏഴ് സ്റ്റേഷനുകളാണ് പിന്നിട്ടത്. മെഡിക്കല്‍ സംഘത്തിന്‍റെ അകമ്ബടിയോടെയാണ് മാറ്റിവെയ്ക്കാനുള്ള ഹൃദയം സുരക്ഷിതമായി ആശുപത്രിയില്‍ എത്തിച്ചത്. തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാക്കാൻ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ ഏകോപനം ഏറ്റെടുത്തു. കാലതാമസം കൂടാതെ അവയവം ആശുപത്രിയില്‍ എത്തിക്കാൻ കഴിഞ്ഞു.
ആദ്യം കരള്‍, ഇപ്പോള്‍ ഹൃദയം : ഓഗസ്റ്റില്‍ നമ്മ മെട്രോയില്‍ കരള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. വൈറ്റ്ഫീല്‍ഡിലെ വൈദേഹി ആശുപത്രിയില്‍ നിന്ന് ആർ ആർ നഗറിലെ സ്പർശ് ആശുപത്രിയിലേക്കാണ് എത്തിച്ചത്. ബെംഗളൂരുവിലെ ഗതാഗത കുരുക്കിലൂടെ റോഡ് മാർഗം ഓടിയെത്താൻ വലിയ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് മെട്രോ സൌകര്യം ഉപയോഗപ്പെടുത്തുന്നത്.