ബംഗളൂരു: മുസ്‍ലിംകള്‍ക്കെതിരെ വിദ്വേഷ പരാമർശം നടത്തിയതിന് ബംഗളൂരു സൗത്തിലെ ബി.ജെ.പി എം.പിയും യുവമോർച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യക്കെതിരെ കേസ്. ബംഗളൂരുവില്‍ ബാങ്ക് കൊടുക്കുന്ന സമയത്ത് ഹനുമാൻ ചാലിസ വെച്ചതിന് കടയുടമയെ ആറുപേർ ചേർന്ന് മർദിക്കുന്ന വിഡിയോ പങ്കുവെച്ചതിന് ശേഷമുള്ള പരാമർശങ്ങളാണ് കേസിനിടയാക്കിയത്.
തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്ലയിങ് സ്ക്വാഡ് സംഘത്തിന് ലഭിച്ച പരാതിയെ തുടർന്ന് ഹലസൂരു ഗേറ്റ് പൊലീസാണ് കേസെടുത്തത്. ‘കാമ്ബയിൻ എഗൈൻസ്റ്റ് ഹേറ്റ് സ്പീച്ച്’ എന്ന സംഘടനയാണ് തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതി നല്‍കിയത്. സൂര്യയുടെ പരാമർശങ്ങള്‍ മുസ്‍ലിംകളെ ലക്ഷ്യമിടുന്നതാണെന്നും ഹിന്ദുക്കള്‍ക്കും മുസ്‍ലിംകള്‍ക്കുമിടയില്‍ വെറുപ്പ് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതാണെന്നുമാണ് പരാതിയില്‍ പറയുന്നത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും പ്രോത്സാഹിപ്പിക്കുക, മനഃപൂർവം വിദ്വേഷ പ്രവൃത്തികളില്‍ ഏർപ്പെടുക എന്നീ വകുപ്പുകളിലാണ് സൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്.
മാർച്ച് 18നാണ് തേജസ്വി സൂര്യ എക്സില്‍ മുകേഷ് എന്ന കടയുടമയെ മർദിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തത്. ജിഹാദികള്‍ക്ക് രാഷ്ട്രീയ പിന്തുണ ലഭ്യമായതോടെ സ്വാഭാവികമായും ഹിന്ദുക്കള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് ഉയർന്നിട്ടുണ്ടെന്നായിരുന്നു തേജസ്വി സൂര്യ ഇതിനൊപ്പം കുറിച്ചത്.
‘ബാങ്ക് സമയത്ത് ഭജന പാടില്ലെന്ന് പറഞ്ഞ് ഒരു ഹിന്ദു കടയുടമയെ സാമൂഹിക വിരുദ്ധർ ആക്രമിച്ചു. ഇത്തരം കാര്യങ്ങള്‍ക്ക് ധൈര്യം നല്‍കുന്നത് കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ നേരിട്ടുള്ള ഫലമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് പാകിസ്താൻ സിന്ദാബാദ് വിളിച്ചവർക്ക് ജാമ്യം ലഭിച്ചിരുന്നു. ജിഹാദികള്‍ക്ക് ഇത്തരം രാഷ്ട്രീയ പിന്തുണ ലഭ്യമായതോടെ സ്വാഭാവികമായും ഹിന്ദുക്കള്‍ക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് ഉയർന്നിട്ടുണ്ട്. തെറ്റായ മാതൃക സൃഷ്ടിക്കുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണം. ഈ കേസില്‍ കുറ്റക്കാർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സംസ്ഥാനത്തോട് അറിയിക്കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു’ -എന്നിങ്ങനെയായിരുന്നു കുറിപ്പ്.
കടയുടമ മുകേഷിന് പിന്തുണയുമായി കാവി ഷാള്‍ അണിഞ്ഞ് സംഭവസ്ഥലത്തെത്താൻ ഹിന്ദുത്വ പ്രവർത്തകരോട് തേജസ്വി സൂര്യ ആഹ്വാനം ചെയ്തിരുന്നു. ഇതോടെ ചൊവ്വാഴ്ച സംഭവസ്ഥലത്തേക്ക് നൂറുകണക്കിന് പേരാണ് ഹനുമാൻ ചാലിസ മുഴക്കിയെത്തിയത്. ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധത്തിനെത്തിയ തേജസ്വി സൂര്യ, ശോഭ കരന്ദ്‍ലാജെ എന്നിവരടക്കം 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ പ്രതിഷേധത്തിന് മുൻകൂട്ടി അനുവാദം വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എം.പിമാരെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചിരുന്നു.