ബെംഗളൂരുവിൽ ഇനി നഗര പരിപാലനത്തിന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി . കർണാടക സർക്കാർ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി രൂപീകരിച്ചു നിലവിൽ നഗരത്തിന്റെ ഭരണസമിതി ബൃഹത് ബെംഗളൂരു മഹാനഗര പാലികയാണ്. ഇതിൻ്റെ കാലാവധി അവസാനിപ്പിച്ചതാണ് ബെംഗളൂരു അതോറിറ്റി രൂപീകരിക്കാൻ കാരണം. 2024 ലെ ബെംഗളൂരു അഡ്മിനിസ്ട്രേഷൻ ആക്ട് നടപ്പിലാക്കുന്നതോടെ പഴയ ബിബിഎംപി ഔദ്യോഗികമായി ഇല്ലാതാകുകയാണ്. മെയ് 15 മുതൽ ഇത് പുതുതായി രൂപീകരിച്ച ഗ്രേറ്റർ അതോറിറ്റിയുടെ കീഴിലായിരിക്കും.
ബുധനാഴ്ചയാണ് കർണാടക സർക്കാർ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ജിബിഎയുടെ ചെയർമാനായിരിക്കും ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി കെ ശിവകുമാർ വൈസ് ചെയർമാനാകും. പുതിയ വികേന്ദ്രീകൃത നഗര ഭരണ മാതൃക ബെംഗളുരൂ നഗര പരിപാലനത്തിൽ ചില മാറ്റങ്ങളും കൊണ്ടുവരും. മുൻ ബിബിഎംപി മേഖലയെ ഏഴ് പ്രത്യേക മുനിസിപ്പൽ കോർപ്പറേഷനുകളായി വിഭജിച്ചേക്കാം എന്നും സൂചനയുണ്ട്.
ബെംഗളൂരു നോർത്ത്, സൗത്ത്, സെൻട്രൽ തുടങ്ങിയ ഈ കോർപ്പറേഷനുകൾക്ക് അവരുടേതായ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലുകളും മേയർമാരും ഉണ്ടായിരിക്കും. ഉയർന്ന വരുമാനമുള്ള കോർപ്പറേഷനുകളാണ് ഇവ.നഗരത്തിൻ്റെ ഭരണ ഘടനയിൽ പുതിയ അതോറിറ്റി ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത് . മെട്രോപൊളിറ്റൻ മേഖലയുടെ നിർണായക ആസൂത്രണത്തിലും സാമ്പത്തിക കാര്യങ്ങളിലും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് നിയന്ത്രണം ഉണ്ടായിരിക്കും. ഏകദേശം 1,400 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായിരിക്കും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ അധികാര പരിധി.ബെംഗളൂരു ജലവിതരണ ബോർഡ്, ബെംഗളൂരു വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം തുടങ്ങിയ പ്രധാന അടിസ്ഥാന സൗകര്യ ഏജൻസികളൊക്കെ ജിബിഎയുടെ പരിധിയിൽ വരും.
ദ ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് നിയമം 2025 മെയ് 15 മുതലാണ് പ്രാബല്യത്തിൽ വരിക.ഗ്രേറ്റർ ബെംഗളൂരു ഏരിയയിൽ മൂന്ന് സിവിക് അതോറിറ്റികൾ ഉണ്ടാകും. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി, സിറ്റി കോർപ്പറേഷനുകൾ, വാർഡ് കമ്മിറ്റികൾ. നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം എത്രയും വേഗം പുതിയ സിറ്റി കോർപ്പറേഷനുകൾ രൂപീകരിക്കാൻ സർക്കാർ ബാധ്യസ്ഥരാകും. ബിബിഎംപിയുടെ വിഭജനത്തെക്കുറിച്ച് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല
ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്റ്റ് ബെംഗളൂരുവിന്റെ മുനിസിപ്പൽ ഭരണരീതികളിൽ അഴിച്ചുപണി കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതാണ്. കർണാടക സർക്കാരിന്റെ ഒരു പ്രധാന നഗര പുനർനിർമ്മാണ സംരംഭമാണിത്. ബ്രഹത് ബെംഗളൂരു മഹാനഗര പാലിക ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ കീഴിലായിരിക്കും.