മൈക്രോഫിനാൻസിങ് സ്ഥാപനങ്ങളുടെ (എം.എഫ്.ഐ) ഭീഷണി പരിഹരിക്കുന്നതിനായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാർ പ്രഖ്യാപിച്ച ഓർഡിനൻസിന് കർണാടക ഗവർണർ തവർചന്ദ് ഗെഹ് ലോട്ട് ബുധനാഴ്ച അംഗീകാരം നല്‍കി.ഗവർണർ ആവശ്യപ്പെട്ട വിശദീകരണം സഹിതം മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട ഓർഡിനൻസ് സർക്കാർ രാജ്ഭവന് അയച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു. ‘ഇപ്പോള്‍ ഗവർണർ ഓർഡിനൻസില്‍ ഒപ്പുവെച്ചു’ -മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇതോടെ, കർണാടക മൈക്രോ ലോണ്‍ ആൻഡ് സ്‌മോള്‍ ലോണ്‍ (നിർബന്ധിത നടപടികള്‍ തടയല്‍) ഓർഡിനൻസ് 2025 പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നേരത്തേ ഗവർണർ ഓർഡിനൻസ് നിരസിച്ചിരുന്നു. 10 വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ‘അമിതമാണ്’ എന്ന് പ്രസ്താവിച്ചായിരുന്നു അത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാൻ പൊലീസിന് നിലവിലുള്ള നിയമങ്ങള്‍ ഉപയോഗിക്കാമായിരുന്നുവെന്നും ഗവർണർ നിർദേശിച്ചിരുന്നു.
ഈ ഓർഡിനൻസ് മൈക്രോഫിനാൻസിനെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇത് ദരിദ്രരെ ബാധിക്കുമെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നല്‍കിയ നിർദേശങ്ങള്‍ ഉള്‍പ്പെടുത്താന്‍ തയാറാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ അന്ന് പറഞ്ഞിരുന്നു.
റിയാലിറ്റി ഷോയില്‍ അശ്ലീല പരാമര്‍ശം; യുട്യൂബര്‍ ഉള്‍പ്പെടെ 40 പേര്‍ക്ക് സമൻസ്
അശ്ലീല പരാമർശത്തിന്റെ പേരില്‍ വിവാദത്തിലായ യുട്യൂബർ റണ്‍വീർ അലാബാദിയയ്ക്കും ചാറ്റ് ഷോയില്‍ പങ്കെടുത്തവർക്കും ഉള്‍പ്പെടെ 40 പേർക്ക് സൈബർ പൊലീസ് സമൻസ് അയച്ചു.കൊമീഡിയൻ സമയ് റെയ്നയുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ റിയാലിറ്റി ഷോയില്‍ അലാബാദിയയുടെ അസഭ്യ പരാമർശവുമായി ബന്ധപ്പെട്ട് ഇൻഫ്ലുവൻസർമാരായ അപൂർവ മുഖിജ, ആശിഷ് ചഞ്ച്‌ലാനി എന്നിവരടക്കം നാല് പേരെ പൊലീസ് ചോദ്യം ചെയ്തു. പരിപാടി നേരത്തേ തയാറാക്കിയതല്ലെന്നും സ്വതന്ത്രമായി സംസാരിക്കാനാണ് എല്ലാവർക്കും നിർദേശം നല്‍കിയിരുന്നതെന്നും അപൂർവ മുഖിജയും ആശിഷും മൊഴി നല്‍കി.
ഷോയിലെ 18 എപ്പിസോഡുകളും നീക്കാൻ നിർമാതാക്കളോടു സൈബർസെല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അലാബാദിയയുടെ പരാമർശം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച 30 പേർക്കെതിരെ കേസെടുത്തു.ടോക് ഷോയില്‍ പങ്കെടുത്ത മലയാളി വിദ്യാർഥിനിയോട് കേരളീയരുടെ സാക്ഷരതയെക്കുറിച്ച് മോശമായി സംസാരിച്ച വിധികർത്താവ് ജസ്പ്രീത് സിങ്ങിന്റെ പരാമർശവും വിവാദമായി. മാതാപിതാക്കളുടെ ലൈംഗികതയുമായി ബന്ധപ്പെട്ടു ചാറ്റ്‌ഷോയ്ക്കിടെ നടത്തിയ വിവാദ പരാമർശത്തിനെതിരെ ബിജെപി നേതാവ് മൃണാള്‍ പാണ്ഡെ നല്‍കിയ പരാതിയില്‍ ചൊവ്വാഴ്ചയാണ് അലാബാദിയയ്ക്കെതിരെ പൊലീസ് ആദ്യ കേസ് റജിസ്റ്റർ ചെയ്തത്.