ബെംഗളൂരു: അഞ്ചക്ക ശമ്ബളവും ആറക്ക ശമ്ബളവുമെല്ലാമുള്ള ജോലി കളഞ്ഞ് കൃഷിയിലും മറ്റ് ഹോബികളിലും സജീവമാകുന്നവർ പഴയ കാഴ്ചയാണ്. എന്നാല്‍, വൻ തുക കിട്ടുന്ന ഐ.ടി ജോലി ഉപേക്ഷിച്ച് മോഷണം ഒരു ‘തൊഴിലാ’യി എടുത്താല്‍ എങ്ങനെയുണ്ടാകും! അത്തരമൊരാളിപ്പോള്‍ പൊലീസിന്റെ അറസ്റ്റിലായത്. പേയിങ് ഗസ്റ്റ്(പി.ജി) ഹോസ്റ്റലുകള്‍ ലക്ഷ്യം വെച്ച് വിലപിടിപ്പുള്ള ലാപ്ടോപ്പുകള് മോഷ്ടിക്കുന്നത് പതിവാക്കിയ യുവതിയെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
നോയ്ഡ സ്വദേശിയായ ജാസി അഗർവാള്‍(26) ആണ് ബെംഗളൂരു എച്ച്.എ.എല്‍ പൊലീസിന്റെ അറസ്റ്റിലായത്. ഏതാനും മാസങ്ങള്‍ക്കിടെ നഗരത്തിലെ വിവിധ പി.ജി ഹോസ്റ്റലുകളില്‍നിന്നും സോഫ്റ്റ്വെയർ കമ്ബനികളില്നിന്നുമായി 10 ലക്ഷത്തോളം രൂപ വിലവരുന്ന 24 ലാപ്ടോപ്പുകളാണ് ഇവർ മോഷ്ടിച്ചത്. പി.ജി ഹോസ്റ്റല്‍ അന്തേവാസികള്‍ നല്കിയ പരാതിയില്‍ മാർച്ച് 26നാണു യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
എൻജിനീയറിങ് ബിരുദധാരിയായ ജാസി ബെംഗളൂരുവില്‍ ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു. നഗരത്തിലെ ഒരു പി.ജി ഹോസ്റ്റലിലായിരുന്നു ഈ സമയത്ത് ഇവർ താമസിച്ചിരുന്നത്. ഈ സമയത്താണു യുവതി മോഷണ പരിപാടികള്‍ തുടങ്ങുന്നത്. ഹോസ്റ്റലിലെ താമസക്കാർ ഭക്ഷണം കഴിക്കാനോ മറ്റോ പുറത്തുപോകുന്ന സമയം നോക്കിയാണു മോഷണം നടത്തുക. ഇവരുടെ റൂമില്‍ കയറി ലാപ്ടോപ്പുകളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും മോഷ്ടിക്കും.