തമിഴ്നാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു. വേളാങ്കണ്ണിയിലേക്ക് പോയ സംഘമാണ് തിരുവാരൂരില്‍ വെച്ച് അപകടത്തില്‍ പെട്ടത്.തിരുവനന്തപുരം നെല്ലുമൂട് സ്വദേശികളായ സജിനാഥ് (27), രാജേഷ് (33), രാഹുല്‍ (32), സജിത്ത് (30) എന്നീ നാല് പേരാണ് മരിച്ചത്. ഇവർ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.കൊരടിച്ചേരിക്കടുത്ത് പുലർച്ചെ മൂന്ന് മണിയോടെയാണ് ഏഴംഗ സംഘം സഞ്ചരിച്ചിരുന്ന ഒമ്നി വാൻ ടിഎൻഎസ്ടിസി ബസിലിടിച്ച് തലകീഴായി മറിഞ്ഞത്. അപകടത്തില്‍ വാനില്‍ ഉണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
തബു (40), സുനില്‍ (35), രജനീഷ് (30) എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവർ തിരുവാരൂർ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവർ ഗുരുതരാവസ്ഥയിലാണെന്നും തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിനായി തിരുവാരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
തഞ്ചാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാൻ എതിരെ വന്ന ബസിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഡ്രൈവറുടെ ക്ഷീണമോ മയക്കമോ അപകടത്തിന് കാരണമായതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.