ബെംഗളൂരു: ബന്നാർഘട്ട ദേശീയപാർക്കിലെ നാല് ആനകൾ വ്യാഴാഴ്ച ജപ്പാനിലേക്ക് യാത്രതുടങ്ങി. ജപ്പാനിലെ ഹിമേജി സെൻട്രൽ പാർക്കിലെ അന്തേവാസികളാകാനാണ് യാത്ര. ദേശീയ മൃഗശാലാ അതോറിറ്റിയുടെ ആനിമൽ എക്‌സ്‌ചേഞ്ച് പരിപാടിവഴിയാണ് ആനകളുടെ വിദേശയാത്ര. എട്ടുവയസ്സുള്ള സുരേഷ്, ഒൻപതുകാരി ഗൗരി, ഏഴുവയസ്സുവീതമുള്ള ശ്രുതി, തുളസി എന്നീ ആനകളാണ് യാത്രതിരിച്ചത്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഖത്തർ എയർവേസിന്റെ ബി 777-200 നമ്പർ കാർഗോ വിമാനത്തിലാണ് ഇവരുടെ യാത്ര.
20 മണിക്കൂർ ആകാശത്തിലൂടെ പറന്ന് നാലുപേരും ജപ്പാനിലെ ഒസാകയിലുള്ള കൻസായി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങും. രണ്ട് മൃഗഡോക്ടർമാർ, നാല് ആനകളുടെയും പാപ്പാന്മാർ, ഒരു സൂപ്പർവൈസർ, ഒരു ബയോളജിസ്റ്റ് എന്നിവരും സംഘത്തിലുണ്ട്. വിമാനയാത്രയ്ക്കും വിദേശവാസത്തിനും പരിശീലനംനൽകിയശേഷമാണ് ആനകളെ യാത്രയാക്കിയത്. ഇതാദ്യമായാണ് ബന്നാർഘട്ട പാർക്കിൽനിന്ന് ആനകളെ വിദേശത്തേക്കയക്കുന്നത്. ഇവർക്കുപകരം നാല് ചെമ്പുലികളും നാല് അമേരിക്കൻ കടുവകളും നാല് അമേരിക്കൻ സിംഹങ്ങളും മൂന്ന് ചിമ്പാൻസികളും എട്ട് കപ്പൂച്ചിൻ കുരങ്ങുകളും ബന്നാർഘട്ട താവളമാക്കാനെത്തും.