രാത്രി അതിവേഗ പാതയിലൂടെ വിപരീത ദിശയില്‍ ഓടിച്ചുവന്ന ബൈക്കിനെ രക്ഷിക്കാൻ ശ്രമിക്കവെയുണ്ടായ കാറപകടത്തില്‍ നാല് പേർ മരിച്ചു.ബംഗളുരു-ചെന്നൈ എക്സ്പ്രസ് വേയില്‍ കോലാർ ജില്ലയിലെ കുപ്പനഹള്ളിയിലായിരുന്നു സംഭവം. രാത്രി 11.45നാണ് ദാരുണമായ അപകടം നടന്നത്. മൂന്ന് വയസുള്ള ഒരു കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.തെറ്റായ ദിശയില്‍ ബൈക്ക് ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് കെജിഎഫ് പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഇന്നോവ കാറും വിപരീത ദിശയില്‍ വന്ന ബൈക്കും കൂട്ടിയിടിക്കുകയും ചെയ്തു. ഇന്നോവയിലുണ്ടായിരുന്ന മഹേഷ് (55), രത്നമ്മ (60), ഉദിത (3) എന്നിവരും ബൈക്ക് ഓടിച്ചിരുന്ന ശ്രീനാഥും (30) മരിച്ചു. ഇന്നോവയിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാള്‍ ഗർഭിണിയാണ്.
ബംഗളുരുവില്‍ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുത്ത് ഇന്നോവയില്‍ മടങ്ങിവരുന്നതിനിടെ എക്സ്പ്രസ് വേയില്‍ വെച്ച് വിപരീത ദിശയില്‍ ബൈക്ക് വരുന്നത് കണ്ടു. നല്ല വേഗത്തില്‍ തെറ്റായ ദിശയിലൂടെ വന്ന ബൈക്കിനെ രക്ഷിക്കാൻ ഇവർ വാഹനം പെട്ടെന്ന് തിരിക്കാൻ ശ്രമിച്ചു. റോഡില്‍ ഈ ഭാഗത്ത് വെളിച്ചം കുറവായിരുന്നതും അപകടത്തിൻന് ആക്കം കൂട്ടി. അപകടത്തിന്റെ ആഘാതത്തില്‍ ഇന്നോവ സർവീസ് റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് മറ്റൊരു വശത്തേക്കും വീണു.