ബംഗളൂരു: സ്വകാര്യ വിഡിയോ ചിത്രീകരിച്ച് ഹണിട്രാപ്പില്‍ കുടുക്കി 48കാരനില്‍ നിന്ന് പണം തട്ടിയ കേസില്‍ സ്ത്രീ ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു.തബസ്സം ബീഗം, അജിമുദ്ദീൻ, ആനന്ദ്, അഭിഷേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.48കാരനായ കേന്ദ്ര സർക്കാർ ജീവനക്കാരനെയാണ് സംഘം തട്ടിപ്പിന് ഇരയാക്കിയത്. 2021 മുതല്‍ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുന്ന പ്രതികള്‍, വാട്സ്ആപ്പില്‍ സ്വകാര്യ ഫോട്ടോകള്‍ അയച്ചുകൊടുത്ത് ഇരയെ ഭീഷണിപ്പെടുത്തി 2.5 കോടി രൂപ തട്ടിയെടുക്കുകയായിരുന്നെന്നാണ് പരാതി. കൂട്ടുപ്രതികള്‍ പൊലീസും അഭിഭാഷകരും ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.
വീണ്ടും സംഘം പണം ആവശ്യപ്പെട്ടതോടെയാണ് യുവാവ് സി.സി.ബിക്ക് പരാതി നല്‍കിയത്.ആർ.ടി നഗറിലെ ജിമ്മില്‍ നിന്നാണ് തബസ്സുമിനെ തട്ടിപ്പിനിരയായ 48കാരൻ പരിചയപ്പെട്ട് സുഹൃത്തുക്കളാവുന്നത്. താൻ ഒരു കുട്ടിയെ ദത്തെടുത്തെന്നുപറഞ്ഞ തബസ്സം ആദ്യം സഹായം അഭ്യർഥിക്കുകയും പിന്നീട് യുവാവുമൊത്തുള്ള സ്വകാര്യ ഫോട്ടോകള്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.