കൊച്ചി: ചരിത്രത്തിലാദ്യമായി സ്വർണ വില ഒരു ലക്ഷം കടന്നു. ഇന്ന് പവന് 1,01,600 രൂപയാണ് വില. ഈ വർഷം ജനുവരിയിൽ 57,000 രൂപയായിരുന്നു ഒരു പവൻ്റെ വില ഒറ്റവർഷം കൊണ്ട് ഇരട്ടിയോളമാണ് വർധനവ് ഉണ്ടായത്.ഇന്ന് 1,760 രൂപ ഉയർന്നാണ് പവൻ വില 1,01,600 രൂപയിലെത്തിയത്. ഗ്രാം വില 220 വർധിച്ച് 12,700 ആയി. 18 കാരറ്റ് സ്വർണം, വെള്ളി വിലകളും റെക്കോർഡിലെത്തി. ഗ്രാമിന് 200 രൂപ വർധിച്ച് 10,525 രൂപയാണ് 18 കാരറ്റ് സ്വർണവില . വെള്ളിക്ക് ഗ്രാമിന് 2 രൂപ ഉയർന്ന് 220 രൂപയായി.അന്താരാഷ്ട്ര വിപണി നിരക്കുകളും ഇറക്കുമതി തീരുവകളുമെല്ലാമാണ് ഇന്ത്യയിലെ സ്വർണവിലയെ സ്വാധീനിക്കുന്നത്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. ഈ വർഷം അവസാനത്തോടെ സ്വർണ വില ഒരു ലക്ഷത്തിലേക്കെത്തുമെന്ന് നേരത്തെ വിലയിരുത്തലുകൾ ഉണ്ടായിരുന്നു.യുഎസ് വെനസ്വേല ഭിന്നത രൂക്ഷമാകുന്നതും റഷ്യ – യുക്രൈൻ സമാധാന നീക്കം നീളുന്നതുമാണ് സ്വർണവില കുതിച്ചുയരാൻ വഴിയൊരുക്കിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വർണത്തിനും വെള്ളിക്കും വില വർധിക്കുന്നത്. കൊവിഡ് ഘട്ടത്തിൽ 40,000 രൂപയിലായിരുന്ന സ്വർണവിലയാണ് ഒരു ലക്ഷത്തിലേക്ക് എത്തിയിരിക്കുന്നത്.ഒരു പവൻ സ്വർണത്തിന് 1,01,600 രൂപയാണ് വിലയെങ്കിലും ഒരു പവൻ വാങ്ങാൻ കുറച്ചധികം രൂപ കൂടി നൽകണം. മൂന്ന് ശതമാനമാണ് സ്വർണത്തിൻ്റെ ജിഎസ്ടി. പണിക്കൂലി 3 മുതൽ 35 ശതമാനം വരെ ഈടാക്കും. ശരാശരി 10 ശതമാനം പണിക്കൂലിയാണ് പൊതുവേ ഈടാക്കുന്നത്. ഇതിന് പുറമേ 45 രൂപയും അതിൻ്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് (എച്ച്യുഐഡി) ഫീസും നൽകണം. ഇത് 53.10 രൂപയാകും. 10 ശതമാനം പണിക്കൂലി കണക്കാക്കുകയാണെങ്കിൽ ഇന്ന് ഒരു പവൻ സ്വർണം വാങ്ങിയാൽ 1,15,168 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 14,395 രൂപയാകും.