ബെംഗളൂരു : വിനായകചതുർഥി അടുത്തതോടെ നഗരത്തിൽ പഴങ്ങൾക്കും പൂക്കൾക്കും വില കുതിച്ചുയർന്നു. പൂജകൾക്കും അലങ്കാരങ്ങൾക്കുമായി ആളുകൾ വൻതോതിൽ പൂക്കൾ വാങ്ങാൻ എത്തിയതോടെയാണ് വില ഉയർന്നത്.ആവശ്യക്കാർ വർധിച്ചതിന് ഒപ്പം ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള പൂക്കളുടെ വരവ് കുറഞ്ഞതും വില വർധിക്കുന്നതിന് കാരണമായി. ഉത്സവകാലങ്ങളിൽ ഇത്തരത്തിൽ വില കുതിച്ചുയരുന്നത് പതിവാണ്.മുല്ലപ്പൂവ് ഒരു കിലോയുടെ വില 3800 രൂപയാണ്. 10 ഗ്രാം മുല്ലപ്പൂവ് കിട്ടാൻ 50 രൂപവരെ നൽകണം. മുല്ലപ്പൂവിന്റെ ഈ വർഷത്തെ ഏറ്റവും കൂടിയ വിലയാണിത്.
ട്യൂബ് റോസിന് കഴിഞ്ഞ ആഴ്‌ചവരെ 120-150 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇപ്പോൾ കിലോയ്ക്ക് 400 രൂപവരെ നൽകണം. പഴങ്ങളുടെ വിലയും കുത്തനെ ഉയർന്നു. ഞാലിപ്പൂവൻ പഴത്തിന് 160 രൂപയാണ് വില. ഓറഞ്ച്-200 രൂപ, ആപ്പിൾ-260 രൂപ എന്നിങ്ങനെയാണ് വില. പഴങ്ങൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ 20 മുതൽ 25 ശതമാനം വരെയാണ് വില വർധിച്ചിരിക്കുന്നത്
.തേങ്ങായ്ക്കും പൂജയ്ക്കുള്ള മറ്റ് പഴങ്ങൾക്കും വില കാര്യമായി വർധിച്ചിട്ടുണ്ട്.കെആർ മാർക്കറ്റ്, മല്ലേശ്വരം എന്നിവിടങ്ങളിൽ പഴങ്ങളുമായി എത്തിയിരുന്ന ലോറികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും എത്തുന്ന ലോഡുകളാണ് കുറഞ്ഞത്. ഉത്സവകാലത്ത് കൃത്രിമമായി വിലവർധിപ്പിക്കാനുള്ള ശ്രമമാണിതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.