Home Featured ഗള്‍ഫില്‍ നിന്ന് കിലോകണക്കിന് ഉള്ളിയും വാങ്ങി നാട്ടില്‍ പോകുന്ന ചില പ്രവാസികള്‍

ഗള്‍ഫില്‍ നിന്ന് കിലോകണക്കിന് ഉള്ളിയും വാങ്ങി നാട്ടില്‍ പോകുന്ന ചില പ്രവാസികള്‍

by admin

ദുബൈ: ചിക്കനേക്കാളും ബീഫിനേക്കാളും ഉള്ളിക്ക് വില കൂടിയ നാട്ടിലേക്ക് കിലോ കണക്കിന് ഉള്ളിയും വാങ്ങി യാത്ര ചെയ്യുകയാണ് യുഎഇയിലെ ചില പ്രവാസികള്‍. പണപ്പെരുപ്പവും അതുമൂലമുണ്ടായ വിലക്കയറ്റവും കാരണം കഷ്ടപ്പെടുന്ന ഫിലിപ്പൈന്‍സിലെ പ്രവാസികളാണ് യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയില്‍ ഉള്ളിയും പച്ചക്കറികളുമൊക്കെ പെട്ടിയിലാക്കി കൊണ്ട് പോകുന്നത്.  

മുമ്പ് നാട്ടിലേക്ക് ചോക്കലേറ്റുമായി യാത്ര ചെയ്‍തിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ പച്ചക്കറികള്‍ കൊണ്ടുപോകുന്നതെന്ന് പല ഫിലിപ്പൈനി പ്രവാസികളും അഭിപ്രായപ്പെട്ടു. ചുവന്ന ഉള്ളിയാണത്രെ ഇപ്പോള്‍ നാട്ടിലെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കുന്ന പ്രധാന സമ്മാനം. ലഗേജില്‍ പത്ത് കിലോ ഉള്ളിയാണ് കൊണ്ടുപോയതെന്നാണ് അടുത്തിടെ ദുബൈയില്‍ നിന്ന് മനിലയിലേക്ക് പറന്ന ഒരു പ്രവാസി പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉള്ളിയും വെളുത്തുള്ളിയുമൊക്കെ കൊണ്ടുപോകേണ്ടി വന്നതിനാല്‍ മറ്റ് സാധനങ്ങളൊന്നും കൊണ്ടുപോകാന്‍ സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു. മറ്റ് സമ്മാനങ്ങളെക്കാളും ഉള്ളി കിട്ടിയത് തന്നെയായിരുന്നു ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഏറെ ഇഷ്ടപ്പെട്ടതത്രെ.

ദുബൈയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് രണ്ട് ദിര്‍ഹത്തിന് ഉള്ളി വാങ്ങാം. എന്നാല്‍ ഫിലിപ്പൈന്‍സില്‍ 600 പെസോ (40 ദിര്‍ഹം) ആണ് കിലോഗ്രാമിന്റെ വില. ഒരു കിലോഗ്രാം ബീഫിന് 380 മുതല്‍ 480 പെസോ വരെയും (25 മുതല്‍ 32 വരെ ദിര്‍ഹം) ഒരു കിലോ ചിക്കന് 180 മുതല്‍ 220 പെസോ വരെയും (12 മുതല്‍ 15 വരെ ദിര്‍ഹം) ആണ് ഫിലിപ്പൈന്‍സിലെ ചില്ലറ വിപണിയിലെ വില. ചെക്ക് ഇന്‍ ബാഗേജില്‍ നാല് കിലോഗ്രാം ഉള്ളിയുമായാണ് യാത്ര ചെയ്‍തതെന്ന് ദുബൈയില്‍ അഡ്‍മിന്‍ ഓഫീസറായി ജോലി ചെയ്യുന്ന മറ്റൊരു പ്രവാസിയും പറഞ്ഞു. വിമാനത്താവളത്തില്‍ വെച്ച് നാട്ടുകാരായ മറ്റ് ചിലരുമായി സംസാരിച്ചപ്പോള്‍ അവരുമൊക്കെ ഉള്ളി വാങ്ങി നാട്ടില്‍ കൊണ്ട് പോകുന്നവരാണ്. ഉള്ളിക്ക് പുറമെ വെളുത്തുള്ളിയും ഉരുളക്കിഴങ്ങും ക്യാരറ്റുമൊക്കെ കൊണ്ടുപോയവരും അനുഭവം പങ്കുവെച്ചു.

പച്ചക്കറികള്‍ കൊണ്ടുപോയവര്‍ക്കൊന്നും കാര്യമായ ബുദ്ധിമുട്ടുകള്‍ വിമാനത്താവളങ്ങളില്‍ നിന്നോ കസ്റ്റംസില്‍ നിന്നോ ഉണ്ടായില്ലെന്ന് പറയുമ്പോള്‍ തന്നെ ആളുകള്‍ വന്‍തോതില്‍ ഇവ കൊണ്ടുവരാന്‍ തുടങ്ങിയതോടെ ഫിലിപ്പൈന്‍സ് അധികൃതര്‍ നിബന്ധനകള്‍ കര്‍ശനമാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ യാത്ര ചെയ്‍ത ചിലരില്‍ നിന്ന് പച്ചക്കറികള്‍ പിടിച്ചെടുത്തത്രെ. സംസ്‍കരിക്കാത്ത ഭക്ഷ്യ വസ്‍തുക്കള്‍ കൊണ്ടു പോകുന്നതിന് നിയമപ്രകാരം ഫിലിപ്പൈന്‍സ് കാര്‍ഷിക വകുപ്പിന്റെ മുന്‍കൂര്‍ ക്ലിയറന്‍സ് വേണമെന്ന് കാണിച്ച് അവിടുത്തെ കസ്റ്റംസ് അധികൃതര്‍ പ്രത്യേക അറിയിപ്പ് നല്‍കിയിരിക്കുകയാണിപ്പോള്‍. 

എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ മൂത്രമൊഴിച്ചത് താനല്ല, പരാതി നല്‍കിയ സ്ത്രീ തന്നെയെന്ന് കോടതിയില്‍ ശങ്കര്‍ മിശ്ര

ന്യൂഡെല്‍ഹി: എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ മൂത്രമൊഴിച്ചെന്ന സംഭവത്തില്‍ വാദിയെ പ്രതിയാക്കുന്ന നടപടിയുമായി കോടതിയില്‍ ശങ്കര്‍ മിശ്ര.

ന്യൂയോര്‍കില്‍നിന്നു ഡെല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റുചെയ്ത മിശ്ര നിലവില്‍ 14 ദിവസത്തെ റിമാന്‍ഡിലാണ്. പരാതി നല്‍കിയ പ്രായമുള്ള സ്ത്രീയുടെ സീറ്റില്‍ മൂത്രമൊഴിച്ചത് താനല്ലെന്നും, അവര്‍ സ്വയം മൂത്രമൊഴിച്ചതാണെന്നുമാണ് കേസ് പരിഗണിക്കുന്ന ഡെല്‍ഹി കോടതിയില്‍ ശങ്കര്‍ മിശ്ര പറഞ്ഞത്.

മിശ്രയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സെഷന്‍സ് കോടതി മിശ്രയ്ക്ക് നോടിസ് അയച്ചിരുന്നു. ശങ്കര്‍ മിശ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള മെട്രൊപ്പൊളീറ്റന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെ ഡെല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജി അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഹര്‍ജ്യോത് സിങ് ഭല്ലയാണ് പരിഗണിക്കുന്നത്.

ശങ്കര്‍ മിശ്ര സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കഴിഞ്ഞ ദിവസം മെട്രൊപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോമള്‍ ഗാര്‍ഗ് തള്ളിയിരുന്നു. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ മിശ്രയ്ക്ക് ജാമ്യം നല്‍കുന്നത് ശരിയല്ലെന്ന നിരീക്ഷണത്തോടെയാണ് ഇത്.

നവംബര്‍ 26ന് ന്യൂയോര്‍കില്‍നിന്ന് ഡെല്‍ഹിയിലേക്കു വരികയായിരുന്ന എയര്‍ ഇന്‍ഡ്യ വിമാനത്തിലാണു പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. ബിസിനസ് ക്ലാസ് യാത്രികനായ ശങ്കര്‍ മിശ്ര, 70 വയസ്സുള്ള കര്‍ണാടകക്കാരിയായ യാത്രികയുടെ ദേഹത്തേക്ക് മദ്യലഹരിയില്‍ മൂത്രമൊഴിച്ചെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് യുഎസ് ആസ്ഥാനമായുള്ള വെല്‍സ് ഫാര്‍ഗോ എന്ന ബഹുരാഷ്ട്ര ധനകാര്യ കംപനിയുടെ ഇന്‍ഡ്യ ചാപ്റ്റര്‍ വൈസ് പ്രസിഡന്റായിരുന്ന ഇയാളെ, കംപനിയില്‍നിന്ന് പുറത്താക്കിയിരുന്നു.

സീറ്റ് മുഴുവനും മൂത്രം കൊണ്ട് നനഞ്ഞതിനാല്‍ ഇരിക്കാന്‍ പറ്റാതായ സ്ത്രീയെ അവിടെ തന്നെ ഇരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും മണിക്കൂറുകള്‍ക്ക് ശേഷമാണ് ജീവനക്കാരുടെ സീറ്റ് നല്‍കിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. നനഞ്ഞ വസ്ത്രങ്ങള്‍ക്ക് പകരം പിന്നീട് ജീവനക്കാര്‍ ചുരിദാറും ചെരുപ്പും ഇവര്‍ക്ക് നല്‍കിയിരുന്നു.

നവംബറിലാണ് സംഭവം നടന്നതെങ്കിലും അടുത്തിടെയാണ് വാര്‍ത്ത പുറത്തുവന്നതും മിശ്രയെ അറസ്റ്റുചെയ്യുന്നതും. അറസ്റ്റു ചെയ്യുമെന്ന് ഉറപ്പായതോടെ ബെംഗളൂരുവില്‍ സഹോദരിയുടെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന ഇയാളെ വെള്ളിയാഴ്ച രാത്രിയാണു ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം നിരസിച്ച ഡെല്‍ഹി പട്യാല ഹൗസ് കോടതി, മിശ്രയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു ജയിലിലടച്ചിരുന്നു.

പൊലീസ് കേസ് എടുത്തതിനു പിന്നാലെ ഫോണ്‍ ഓഫാക്കി ഒളിവില്‍ പോയ ശങ്കര്‍ മിശ്ര, സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു. ഇതു കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരുവില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ഒരിടത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതും പൊലീസിനു സഹായകമായി. ബെംഗ്ലൂറിലുണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെ ഡെല്‍ഹി പൊലീസ് വെള്ളിയാഴ്ച രാവിലെ അവിടെയെത്തി. പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ ശങ്കര്‍ മുഖം ക്ലീന്‍ ഷേവ് ചെയ്തിരുന്നു.

സംഭവദിവസം വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരിലൊരാളെയും നാലു കാബിന്‍ ജീവനക്കാരെയും എയര്‍ ഇന്‍ഡ്യ ജോലിയില്‍നിന്നു മാറ്റി നിര്‍ത്തി കാരണം കാണിക്കല്‍ നോടിസ് നല്‍കി. സംഭവത്തില്‍ ഖേദപ്രകടനം നടത്തിയ എയര്‍ ഇന്‍ഡ്യ, വിഷയം കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാമായിരുന്നുവെന്നു സമ്മതിച്ചു. സംഭവം പൊലീസിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് എയര്‍ ഇന്‍ഡ്യയെ വ്യോമയാന ഡയറക്ടറേറ്റ് ജെനറല്‍ (ഡിജിസിഎ) വിമര്‍ശിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group