ബെംഗളൂരു: ഫെബ്രുവരി 12ന് നടക്കുന്ന അഖിലേന്ത്യാ പൊതുപണിമുടക്കിന് പിന്തുണ ശക്തമാകുന്നു. ബിജെപി ഇതര ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പൊതുപണിമുടക്ക് രാജ്യത്തെ മെട്രോ നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളെ ബാധിച്ചേക്കും. രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരുവിനെ പണിമുടക്ക് ബാധിച്ചേക്കും. ഫെബ്രുവരി 12ലെ പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന് ഓള് ഇന്ത്യ സെൻട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയൻസ് (എഐസിസിടിയു) ആഹ്വാനം ചെയ്തു.ബെംഗളൂരുവിലെ ഗാന്ധിഭവനില്‍ എഐസിസിടിയു സംഘടിപ്പിച്ച കണ്‍വെൻഷനിലാണ് പൊതുപണിമുടക്കിനെ പിന്തുണയ്ക്കാനുള്ള നിലപാട് സ്വീകരിച്ചത്. കണ്‍വെൻഷനില്‍ ഫാക്ടറികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള തൊഴിലാളികള്‍ പങ്കെടുത്തു. പൊതു പണിമുടക്കിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തോടെയാണ് കണ്വെൻഷൻ അവസാനിച്ചത്.കേന്ദ്ര സർക്കാരിൻ്റെ നാല് തൊഴില്‍ കോഡുകള്‍ പിൻവലിക്കണമെന്ന് ഞായറാഴ്ച ബെംഗളൂരുവില്‍ സംഘടിപ്പിച്ച തൊഴിലാളി കണ്വെൻഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. നാല് തൊഴില്‍ കോഡുകള്‍ ചൂഷണപരവും തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരവുമാണെന്ന് യോഗം വിലയിരുത്തി.കേന്ദ്ര സർക്കാരിൻ്റെ ലേബർ കോഡുകള്‍ക്ക് പകരമായി തൊഴിലാളി അനുകൂല നിയമങ്ങള്‍ തയ്യാറാക്കുന്നതിനായി കേരള സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് കണ്‍വെൻഷനില്‍ ചൂണ്ടിക്കാട്ടി. തൊഴിലാളികളെ സംരക്ഷിക്കുന്നതിനും തൊഴിലാളിയും മൂലധനവും തമ്മിലുള്ള സന്തുലിതാവസ്ഥ കൊണ്ടുവരുന്നതിനുമാണ് തൊഴില്‍ നിയമങ്ങള്‍ ആദ്യം രൂപപ്പെടുത്തിയതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി ഗോപാല ഗൗഡ പറഞ്ഞു.നാല് പുതിയ ലേബർ കോഡുകള്‍ സംരക്ഷണങ്ങളെ ദുർബലപ്പെടുത്തുകയും തൊഴിലാളികളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. തൊഴിലാളികളുടെ അന്തസ്സും അവകാശങ്ങളും ഉറപ്പാക്കുന്നതില്‍ ട്രേഡ് യൂണിയനുകള്‍ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ഗൗഡ പറഞ്ഞു. വീട്ടുജോലിക്കാരും അനൗപചാരിക തൊഴിലാളികളും സമൂഹത്തെ നിലനിർത്തുന്നുണ്ടെങ്കിലും, അവരെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള സ്ഥാപനങ്ങള്‍ അവരുടെ സംഭാവന അവഗണിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പല മേഖലകളിലും കരാർ ജോലി സ്ഥിരമായി മാറിയിട്ടുണ്ടെന്ന് എഐസിസിടിയു ദേശീയ പ്രസിഡന്റ് വി ശങ്കർ പറഞ്ഞു. വർധിച്ചുവരുന്ന തൊഴിലില്ലായ്മ, ആപ്പ് അധിഷ്ഠിത ഡെലിവറി തൊഴിലാളികള്‍ നേരിടുന്ന സാഹചര്യങ്ങള്‍ക്ക് സമാനമായി, കൂടുതല്‍ തൊഴിലാളികളെ അസ്ഥിരമായ ജോലികളിലേക്ക് തള്ളിവിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. തൊഴിലാളികള്‍ നിർണായക ഘട്ടത്തിലാണെന്നും വേതനവും തൊഴില്‍ സുരക്ഷയും കുറയ്ക്കുന്ന നിയമങ്ങളെ ചെറുക്കണമെന്നും അഭിഭാഷകനും എഐസിസിടി.യു ദേശീയ വൈസ് പ്രസിഡന്റുമായ ക്ലിഫ്റ്റണ്‍ ഡി റൊസാരിയോ പറഞ്ഞു.തൊഴിലാളികള്‍ 42,000 രൂപ മിനിമം വേതനം ആവശ്യപ്പെടുമ്ബോള്‍, ലേബർ കോഡുകള്‍ അടിസ്ഥാന തറ വേതനം മാത്രമേ ഉറപ്പുനല്കുന്നുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലേബർ കോഡുകള്‍ തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുമെന്ന സർക്കാരിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എ.ഐ.സി.സി.ടി.യു സംസ്ഥാന സെക്രട്ടറിയും അഭിഭാഷകയുമായ മൈത്രേയി കൃഷ്ണൻ പറഞ്ഞു. ഫെബ്രുവരി 12ലെ പൊതുപണിമുടക്ക് വിജയിപ്പിക്കാനുള്ള ആഹ്വാനത്തോടെയാണ് കണ്വെൻഷൻ അവസാനിച്ചത്.