ബെംഗളൂരു: ബെംഗളൂരുവിൽ പട്ടാപകൽ യുവതിക്കുനേരെ ലൈംഗികാതിക്രമം. റോഡിൽ വെച്ച് യുവതിയെ തടഞ്ഞുവെച്ച് ശരീരത്തിൽ കയറിപ്പിടിക്കുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവത്തിൽ അച്ഛനും മകനും അറസ്റ്റിലായി. മറ്റു അഞ്ച് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.ഞായറാഴ്ച വൈകിട്ട് ബെംഗളൂരു നഗരത്തിന് പുറത്ത് ബെന്നാര്‍ഘട്ടക്ക് സമീപം ജിഗനിയിലാണ് സംഭവം. 26കാരിയായ ബ്യൂട്ടീഷ്യനാണ് അതിക്രമത്തിനിരയായത്.
വ്യാപാരിയായ കനിക്യ സ്വാമി, ഇയാളുടെ മകൻ ജോണ്‍ റിച്ചാര്‍ഡ് (24) എന്നിവരാണ് പിടിയിലായത്. ലൈംഗികാതിക്രമം, മര്‍ദനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ജിഗനി മൈലസാന്ദ്രയിലെ പ്രഭാകര്‍ റെഡ്ഡി ലേഔട്ടിൽ ഞായറാഴ്ച വൈകിട്ട് നാലിനും അഞ്ചിനുമിടയിലാണ് സംഭവം. ഏഴംഗ സംഘം മദ്യലഹരിയിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. റോഡിലൂടെ പോകുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തി ശരീരത്തിൽ കയറിപ്പിടിക്കുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് ബെംഗളൂരു പൊലീസ് സൂപ്രണ്ട് സികെ ബാബ പറഞ്ഞു. അടുത്തിടെയാണ് യുവതി തന്‍റെ കുട്ടിയുമായി സ്ഥലത്തേക്ക് താമസം മാറിയത്.
സാധനങ്ങള്‍ വാങ്ങുന്നതിനായി അടുത്തുള്ള കടയിലേക്ക് പോകുന്നതിനിടെ ഏഴംഗ സംഘം അശ്ലീല പദപ്രയോഗം നടത്തി അവരുടെ വഴി തടഞ്ഞു.തുടര്‍ന്നാണ് അതിക്രമം നടത്തിയത്. ജോണ്‍ റിച്ചാര്‍ഡ് ആണ് യുവതിയെ ആദ്യം അതിക്രമിച്ചത്. കൂടെയുണ്ടായിരുന്നവരിലൊരാള്‍ തടയാൻ ശ്രമിച്ചെങ്കിലും പിന്നീട് അതിക്രമത്തിന് കൂട്ടുനിന്നുവെന്നാണ് സാക്ഷികളുടെ മൊഴി. പിന്നീട് ഇതിലൂടെ പോകുകയായിരുന്ന ഇരുചക്രവാഹന യാത്രക്കാരനാണ് യുവതിയെ രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചത്.
എന്നാൽ, പിന്നീട് യുവതിയുടെ വീടിന് സമീപമെത്തിയ സംഘം മതിൽ ചാടി കടന്ന് ഭീഷണി മുഴക്കുകയും ചെയ്തു. മദ്യത്തിനും കഞ്ചാവും അടിമപ്പെട്ട് അവര്‍ തന്നെച്ചുവെന്നും ഇടപെടാൻ ശ്രമിച്ചവര്‍ക്കുനേരെയും അതിക്രമം തുടര്‍ന്നുവെന്നും വീട്ടിലെത്തിയിട്ടും ഭീഷണി തുടര്‍ന്നുവെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് ജോണിന്‍റെ മാതാപിതാക്കള്‍ യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. പിന്നീട് എല്ലാം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും സ്ഥലത്ത് നിന്ന് പോകണമെന്നും അയൽവാസികള്‍ പറഞ്ഞതോടെയാണ് അവര്‍ വീടുവിട്ടത്. പരാതി നൽകിയിട്ടും ആദ്യം പൊലീസ് കേസെടുത്തില്ലെന്നും യുവതി ആരോപിച്ചു.അതേസമയം, റോഡിലെ അടിപിടിക്കിടെ മകനെ മര്‍ദിച്ചെന്ന് കാണിച്ച് ജോണിന്‍റെ മാതാവും പൊലീസിൽ പരാതി നൽ കി.