ബെംഗളൂരു: ബെംഗളൂരുവില്‍ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിന് വീടുവിട്ടിറങ്ങിയ പതിമൂന്നും ഒൻപതും വയസ് പ്രായമുള്ള കുട്ടികളെ കണ്ടെത്തി. സർക്കാർ ബസില്‍ കയറി സംസ്ഥാനത്തുടനീളം സഞ്ചരിച്ച കുട്ടികളെ ചിത്രദുർഗയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടികളെ പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറി.മാറത്തഹള്ളി അശ്വത്ത് നഗറില്‍ നിന്നാണ് മാതാപിതാക്കള്‍ വഴക്കുപറഞ്ഞതിന് പിന്നാലെ പതിമൂന്നുകാരി ഇളയ സഹോദരനായ ഒൻപത് വയസുകാരനെയും കൂട്ടി വീടുവിട്ടിറങ്ങിയത്. ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് മൂന്നുമണിക്ക് വീടുവിട്ടിറങ്ങിയ ഇരുവരും നേരെ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസില്‍ കയറി. കയ്യില്‍ പണമുണ്ടായിരുന്നില്ല. എന്നാല്‍ ആധാർ കാർഡ് ഉണ്ടായിരുന്നു. ആധാർ കാർഡുള്ള വിദ്യാർത്ഥിനികള്‍ക്കും സ്ത്രീകള്‍ക്കും കർണാടകയില്‍ സർക്കാർ ബസില്‍ യാത്ര സൗജന്യമാണെന്ന് പതിമൂന്നുകാരിക്ക് അറിയാമായിരുന്നു. ഒൻപതുകാരന് ടിക്കറ്റെടുത്തില്ല. അങ്ങനെ തുടങ്ങിയ യാത്ര ഷിമോഗയും കടന്ന് ചിത്രദുർഗയിലെത്തി. ഇതിനിടെ കുട്ടികളെ കാണാനില്ലെന്ന് മനസിലാക്കിയ രക്ഷിതാക്കള്‍ പരിഭ്രാന്തരായി. ഇവർ ബെംഗളൂരും എച്ചഎഎല്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തി. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയ എച്ച്‌എഎല്‍ പൊലീസ്, കുട്ടികളുടെ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടു. ഈ ചിത്രം കണ്ട ഒരു യാത്രക്കാരൻ വിവരമറിയിച്ചതോടെയാണ് കുട്ടികള്‍ ചിത്രദുർഗയിലുണ്ടെന്ന് അറിഞ്ഞത്. പൊലീസിടപ്പെട്ട് ഇരുവരെയും തിരികെ എത്തിച്ചു. രണ്ടുപേരെയും രക്ഷിതാക്കള്‍ക്ക് കൈമാറി.