മകളെ വിവാഹം ചെയ്ത യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ ശ്രമിച്ച പിതാവ് ജീവനൊടുക്കി.കേസ് പരാജയപ്പെട്ടതിനെ തുടർന്നാണ് കർണാടകയിലെ ഗിലികെനഹള്ളിയിലെ കർഷകനായ അജ്ജയ്യ (54) ആണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച ഹൊലാല്‍കെരെ പൊലീസ് സ്റ്റേഷന് മുന്നില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു ഇയാള്‍. വിഷം കഴിച്ച ഇയാളെ പൊലീസ് ചിത്രദുർഗ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അജ്ജയ്യയുടെ ഭാര്യ പുഷ്പ പൊലീസ് സ്റ്റേഷനിലെത്തി മകള്‍ സഞ്ജനയെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു.
ഇവർ സമർപ്പിച്ച ജനന സർട്ടിഫിക്കറ്റ് പ്രകാരം മകള്‍ സഞ്ജനയ്ക്ക് 19 വയസാണ്. മിസ്സിങ് കേസിന് പിന്നാലെ സഞ്ജനയും ഒരു യുവാവും പൊലീസ് സ്റ്റേഷനില്‍ എത്തി. ഇരുവരും പ്രായപൂർത്തിയായവരാണെന്നും വിവാഹം കഴിച്ചെന്നും അറിയിച്ചു. തുടർന്ന് പൊലീസ് മിസ്സിങ് കേസ് ക്ലോസ് ചെയ്യുകയായിരുന്നു. എന്നാല്‍ മകള്‍ക്ക് പ്രായപൂർത്തിയായിട്ടില്ല എന്നായിരുന്നു അജ്ജയ്യയുടെ വാദം. ഇത് തെളിയിക്കുന്നതിനായി ഇയാള്‍ ഒരു സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തു. എന്നാല്‍ ഇത് പരാജയപ്പെടുകയും തുടർന്ന് അജ്ജയ്യ ആത്മഹത്യ ചെയ്യുകയുമായിരുന്നു.അജ്ജയ്യയുടെ ആത്മഹത്യയില്‍ രോഷാകുലരായ ഗ്രാമവാസികളും കുടുംബാംഗങ്ങളും മൃതദേഹം പൊലീസ് സ്റ്റേഷന് സമീപം വച്ച് പ്രതിഷേധിച്ചു. ജനക്കൂട്ടം ഡിവൈഎസ്പിയെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്.