കര്‍ണാടകയില്‍ മലയാളിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹത. അനാമികയുടെ ആത്മഹത്യ മാനസിക പീഡനം മൂലമെന്ന ആരോപണവുമായി ബന്ധുക്കളും സഹപാഠികളും.ദയാനന്ദ് സാഗര്‍ കോളേജ് മാനേജ്‌മെന്റിനെതിരെയാണ് ആരോപണം. കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജില്‍ നിന്നും പെണ്‍കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.ഇന്നലെ മരിച്ചിട്ടും മൃതദേഹം അഴിച്ചു മാറ്റിയത് രാവിലെ പതിനൊന്ന് മണിക്കാണെന്നും ആരോപണമുണ്ട്. പരീക്ഷയില്‍ ക്രമക്കേട് നടത്തിയതിന് വലിയ തുക പിഴയടക്കാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനിയെ മാനേജ്മെന്റ് സമ്മര്‍ദ്ദത്തിലാക്കി. സസ്‌പെന്‍ഷന്‍ വിവരം സുഹൃത്തുക്കളോട് പറയുന്ന പെണ്‍കുട്ടിയുടെ ഓഡിയോയും പുറത്ത് വന്നിട്ടുണ്ട്.
‘ഞാനിനി പഠിച്ചിട്ട് കാര്യമില്ല. തലയില്‍ കയറുന്നില്ല. സസ്‌പെന്‍ഷന്‍ ആണെന്ന് പറഞ്ഞു. പേപ്പര്‍ കിട്ടിയിട്ടില്ല. സസ്‌പെന്‍ഷനിലാണെന്ന് പറഞ്ഞു. സെമസ്റ്റര്‍ ആകുന്നതിന് ഇടയ്ക്ക് നമ്മള്‍ ഇറങ്ങുന്നതാണെങ്കില്‍ ഏജന്റിനോട് പറയുകയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പറയുന്നു. അങ്ങനെ എന്തെങ്കിലും വഴി നോക്കണം. ഇവിടെ നിന്നാല്‍ പാസാക്കാതെ സപ്ലി അടിച്ച് വിടും. എന്റെ മുഖത്ത് നോക്കി പറഞ്ഞത് കേട്ടിട്ട് എനിക്ക് ഇവിടെ നിക്കണമെന്നില്ല. വട്ടാണെന്ന് ചോദിച്ചു. ഇനി ഞാന്‍ ഇവിടെ നിന്നിട്ട് കാര്യമില്ലല്ലോ’, എന്നായിരുന്നു അനാമിക സുഹൃത്തുക്കളോട് ഫോണില്‍ സംസാരിച്ചത്.
കോളേജിന്റെ ഭാഗത്ത് നിന്ന് അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനമാണെന്ന് ബന്ധു അഭിനന്ദ് പറഞ്ഞു. പ്രിൻസിപ്പല്‍ ശാന്തം സ്വീറ്റ് റോസ്, ക്ലാസ് കോർഡിനേറ്റർ സുജിത എന്നിവർക്കെതിരെയാണ് ബന്ധു ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. അനാമികയെ കോപ്പിയടിച്ചു എന്നാരോപിച്ച് നാല് ദിവസം സസ്പെൻഡ് ചെയ്തിരുന്നുവെന്ന് അഭിനന്ദ് പറഞ്ഞു. തിരിച്ചു ക്ലാസില്‍ കയറാനോ സർട്ടിഫിക്കറ്റ് കിട്ടാനോ വൻ തുക പിഴ ഇനത്തില്‍ കോളേജ് അധികൃധർ ആവശ്യപ്പെട്ടിരുന്നു. അനാമികയെ വിളിച്ചു വരുത്തി മണിക്കൂറുകളോളം ശകാരിച്ചു. ഇനി ഇവിടെ പഠനം തുടരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് അനാമിക വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.

അനാമികയുടെ റൂം മേറ്റ് ആയ കുട്ടിയും ആത്മഹത്യാ ശ്രമം നടത്തിയിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ആ കുട്ടി പിന്നീട് പഠനം നിർത്തി നാട്ടിലേക്ക് തിരിച്ചു പോയി. പൊലീസില്‍ പരാതി പറഞ്ഞിട്ടും ഒരു തരത്തിലും സഹായം നല്‍കുന്നില്ല. കോളേജ് അധികൃതർ പ്രതികരിക്കുകയോ മാതാപിതാക്കളോട് പോലും സംസാരിക്കുകയോ ചെയ്യുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
കർണാടകയിലെ രാമനഗരയിലാണ് നഴ്സിംഗ് വിദ്യാർത്ഥിനിയായ കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമികയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമനഗരയിലെ ദയാനന്ദ് സാഗർ നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു അനാമിക. സംഭവത്തില്‍ ഹരോഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോളേജ് അധികൃതരുടെ മാനസികപീഡനം സഹിക്കാനാവാതെയാണ് അനാമിക ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. ഇന്നലെ വൈകിട്ട് വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെത്തുടർന്നാണ് സഹപാഠികള്‍ മുറി തള്ളിത്തുറന്ന് അകത്ത് കയറിയത്. അനാമിക ആത്മഹത്യ ചെയ്യാൻ കാരണം കോളേജ് മാനേജ്മെന്‍റാണെന്നും കർശനനടപടി വേണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.