ബെംഗളൂരു: ഇതരജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ച കാരണത്താല്‍ പെണ്‍കുട്ടിയെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെത്തി.
കാമുകി കൊല്ലപ്പെട്ട വിവരം അറിഞ്ഞ കാമുകൻ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ കോലാറിലാണ് ദാരുണമായ സംഭവം നടന്നത്. കോലാര്‍ ബംഗാര്‍പേട്ട് താലൂക്കിലെ ബോഡഗുര്‍ക്കി സ്വദേശിയായ കീര്‍ത്തിയെ(20)യാണ് അച്ഛന്‍ കൃഷ്ണമൂര്‍ത്തി(46) കഴിഞ്ഞദിവസം അതിക്രൂരമായി കൊലപ്പെടുത്തിയത്. കീര്‍ത്തി മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ കാമുകനായ ഗംഗാധര്‍(24) ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.
കീര്‍ത്തിയും ഗംഗാധറും ഏറെനാളായി പ്രണയത്തിലായിരുന്നു. കീര്‍ത്തി ഗൊല്ല സമുദായത്തില്‍പ്പെട്ടതും ഗംഗാധര്‍ ദളിത് വിഭാഗത്തില്‍ പെട്ടതുമാണ്. തങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണെന്നും കീര്‍ത്തിയെ തനിക്ക് വിവാഹം കഴിച്ചു തരണമെന്നും ഗംഗാധര്‍ ആവശയപ്പെട്ടതായും സൂചനയുണ്ട്. എന്നാല്‍ ഇതരജാതിക്കാരനുമായുള്ള മകളുടെ പ്രണയത്തെ കൃഷ്ണമൂര്‍ത്തി എതിര്‍ത്തു. ബന്ധത്തില്‍നിന്ന് പിന്മാറണമെന്നും ഇനി കൂടിക്കാഴ്ച പാടില്ലെന്നും ഇയാള്‍ രണ്ടുപേരോടും ആവശ്യപ്പെട്ടു. പക്ഷേ, കൃഷ്ണമൂര്‍ത്തിയുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും ബന്ധം തുടര്‍ന്നു. ഇടയ്ക്കിടെ രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നതും പതിവായി. കഴിഞ്ഞദിവസം ഇക്കാര്യമറിഞ്ഞതോടെയാണ് കൃഷ്ണമൂര്‍ത്തി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
ഗംഗാധറിനെ കീര്‍ത്തിയെ പിതാവ് കൊലപ്പെടുത്തിയെന്ന വാര്‍ത്ത നാട്ടില്‍ പരന്നതോടെ കാണാതായിരുന്നു. ഇതിനുപിന്നാലെയാണ് റെയില്‍വേട്രാക്കില്‍ മരിച്ചനിലയില്‍ ഇയാളെ കണ്ടെത്തിയത്. കീര്‍ത്തിയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഗംഗാധര്‍ ലാല്‍ബാഗ് എക്‌സ്പ്രസിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്‌തെന്നാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കാമസമുദ്രം പോലീസ് രണ്ടുസംഭവങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കീര്‍ത്തിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പിതാവിന്റെ അറസ്റ്റും രേഖപ്പെടുത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസും കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.