മൈസുരു:ട്രെയിൻ ടിക്കറ്റ് പരിശോധകൻ (ടിടിഇ) ചമഞ്ഞ് യാതക്കാരിൽ നിന്ന് പണം തട്ടുന്ന യുവാവ് പിടിയിൽ. രാമനഗര കനക്പുര സ്വദേശി മല്ലേശ് (32) ആണ് മൈസൂരുവിൽ പിടിയിലായത്. ബെംഗളൂരു-മൈസൂരു ടിപ്പു എക്സ്പ്രസിൽ വ്യാജ ടിടിഇ ചമഞ്ഞ് പരിശോധന നടത്തുന്നതിനി ടെയാണ് പിടിയിലായത്.
തിരിച്ചറിയൽ കാർഡും യൂണിഫോമും ധരിച്ച മല്ലേശ് വോകിടോകി ഉപയോഗിക്കുന്നത് കണ്ട് സംശയം തോന്നിയ ഡപ്യൂട്ടി ചീഫ് ടിക്കറ്റ് എക്സാമിനർ പി.ചേതൻ, എസി മെക്കാനിക് രവി എന്നിവർ ഇയാളെ പിടികൂടുകയായിരുന്നു. കഴിഞ്ഞ 6 മാസമായി ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലുംള്ള വിവിധ ട്രെയിനുകളിൽ ടിടിഇ ചമഞ്ഞ് യാത്രക്കാരിൽ നിന്ന് മല്ലേശ് 70,000 രൂപയോളം പിരിച്ചെടുത്തതായി കണ്ടെത്തി.
ജൂൺ 23ന് മൈസൂരു അജ്മീർ എക്സ്പ്രസിൽ കുടുംബസമേതം യാത്ര ചെയത 7 പേരുടെ ടിക്കറ്റിൽ കൃത്രിമമുണ്ടെന്ന്ഞ്ഞ് 7000 രൂപ പിഴയായി മല്ലേശ് ഈടാക്കിയിരുന്നു . എന്നാൽ പിഴയടച്ചതിന്റെ രസീത് ലഭിക്കാതെ വന്നതോടെ ഇവർ റെയിൽവേ പൊലീസിന് പരാതി നൽകി. പരാതിയെ തുടർന്ന് അതേ ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന യഥാർഥ ടിടിഇയെ സസ്പെൻഡ് ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ടിടിഇയാണ് പണം കൈപ്പറ്റിയതെന്ന് കണ്ടത്തിയത്. ടിക്കറ്റ് പരിശോധന സംബന്ധിച്ച് സംശയമുണ്ടെങ്കിൽ റെയിൽവേ ഹെൽപ് ലൈനിൽ പരാതി നൽകാൻ മടിക്കരുതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ സീനിയർ ഡിവിഷനൽ കമേഴ്സ്യൽ മാനേജർ ഡോ.മഞ്ജുനാഥ് കാന മാഡി പറഞ്ഞു. ഹെൽപ് ലൈൻ നമ്പർ : 139, 182.