കലാ സാമ്രാട്ട് കന്നട സംവിധായകൻ എസ്. നാരായണനെതിരെ സ്ത്രീധന പീഡനത്തിന് കേസ്. ബെംഗളൂരുവിലെ ജ്ഞാനഭാരതി പൊലീസ് സ്റ്റേഷനില്‍ നാരായണന്റെ മരുമകള്‍ പവിത്ര സമർപ്പിച്ച സ്ത്രീധന പീഡന പരാതിയിലാണ് കേസ്.എഫ്ഐആറില്‍ പ്രശസ്ത കന്നഡ സംവിധായകനായ എസ്. നാരായണനെ രണ്ടാം പ്രതിയാക്കി കേസെടുത്തു. ഭർത്താവ് പവനും മാതാപിതാക്കളും ചേർന്ന് വീട്ടില്‍നിന്ന് അടിച്ചിറക്കി എന്ന് പവിത്ര ആരോപിച്ചു.
2021 ല്‍ എസ്. നാരായണന്റെ മകൻ പവനെ വിവാഹം കഴിച്ച പവിത്ര, ശാരീരിക ആക്രമണം, പീഡനം, പണത്തിനായുള്ള നിരന്തരമായ സമ്മർദ്ദം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തൊഴില്‍രഹിതയായ പവൻ തന്റെ അമ്മയുടെ ആഭരണങ്ങള്‍ പണയം വച്ചാണ് ‘കലാ സാമ്രാട്ട് ടീം അക്കാദമി’ എന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിന് പണം സമാഹരിച്ചതെന്നും അവർ പറഞ്ഞു. അവരുടെ ശ്രമങ്ങള്‍ക്കിടയിലും അക്കാദമി നഷ്ടത്തിലാവുകയും അടച്ചുപൂട്ടുകയും ചെയ്തു. തുടർന്ന് പവനെ സഹായിക്കാൻ എന്റെ കയ്യില്‍ നിന്ന് 10 ലക്ഷം രൂപ കടം വാങ്ങി.
ഈ സാമ്ബത്തിക സഹായത്തിനു ശേഷവും, കൂടുതല്‍ പണം കൊണ്ടുവരാൻ വിസമ്മതിച്ചതിന് പവനും അമ്മായിയമ്മ ഭാഗ്യലക്ഷ്മിയും ചേർന്ന് പവിത്രയെ മർദ്ദിക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപയുടെ സ്വർണവും വിവാഹച്ചെലവും സ്ത്രീധനമായി വാങ്ങിയതായും അവർ അവകാശപ്പെടുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ എന്ന പേരില്‍ വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി നാരായണനും കുടുംബവുമാണെന്നും പവിത്ര പരാതിയില്‍ പറയുന്നു.