Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരു നഗരത്തിനടിയിലൂടെ വിമാനത്താവളത്തിലേക്ക് ഇരട്ട തുരങ്കപാത; ചെലവ് 2,215 കോടി, തീരുമാനം ഗതാഗത പ്രതിസന്ധി അവസാനിപ്പിക്കാൻ

ബെംഗളൂരു നഗരത്തിനടിയിലൂടെ വിമാനത്താവളത്തിലേക്ക് ഇരട്ട തുരങ്കപാത; ചെലവ് 2,215 കോടി, തീരുമാനം ഗതാഗത പ്രതിസന്ധി അവസാനിപ്പിക്കാൻ

by admin

ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി നഗരമായ ബെംഗളൂരുവിലെ ഗതാഗത പ്രശ്നങ്ങള്‍ ദേശീയ ശ്രദ്ധ നേടിയതാണ്. മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ നിരത്തില്‍ കുടുങ്ങിക്കിടക്കുന്നത്.ദിവസവും പതിനായിരക്കണക്കിനാളുകള്‍ ആശ്രയിക്കുന്ന ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള റോഡും ഗതാഗതക്കുരുക്കില്‍ കുടുങ്ങുന്നത് കടുത്ത പ്രതിസന്ധിയാണുണ്ടാക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ നിരവധി പദ്ധതികള്‍ സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തെങ്കിലും പൂർണ വിജയം കാണാനായില്ല. ഇതോടെ തുരങ്കപാത പദ്ധതി സജീവമാക്കുകയാണ് സർക്കാർ.ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള വഴിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 2,215 കോടി രൂപയുടെ പദ്ധതിക്ക് കർണാടക മന്ത്രിസഭ അനുമതി നല്‍കി. ഹെബ്ബാള്‍ ഫ്ലൈഓവറിനും മെഖ്രി സർക്കിളിനും ഇടയില്‍ ഒരു ചെറിയ ഇരട്ട തുരങ്ക പാതയും പാലവും നിർമിക്കാനാണ് തീരുമാനം. കർണാടക ഉപമുഖ്യമന്ത്രി ബെംഗളൂരു വികസന മന്ത്രിയുമായ ഡികെ. ശിവകുമാറിന്റെ നിർദേശത്തെ തുടർന്നാണ് ഈ നടപടി.

ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും (ജിബിഎ) ബംഗളൂരു വികസന അതോറിറ്റിയും (ബിഡിഎ) ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള നിലവിലുള്ള റോഡ് വികസിപ്പിക്കാൻ സാധ്യമല്ലാത്തതിനാലും സ്ഥലപരിമിതികള്‍ ഉള്ളതിനാലും ഗാന്ധി കൃഷി വിജ്ഞാൻ കേന്ദ്ര കാമ്ബസിലെ സ്ഥലം പദ്ധതിക്കായി ഉപയോഗിക്കും. ഹെബ്ബാള്‍ തടാകത്തിന് ചുറ്റുമുള്ള സ്ഥലവും പ്രയോജനപ്പെടുത്തും. മെഖ്രി സർക്കിളില്‍ വാഹനഗതാഗതം തടസ്സപ്പെടുത്താതെ അടിപ്പാത നിർമിക്കും. ജികെവികെ കാമ്ബസില്‍ ഭൂഗർഭ പാതയും ഹെബ്ബാള്‍ തടാകത്തിന് ഇരുവശത്തും റോഡുകളും നിർമിക്കും. സർക്കാർ ഭൂമി കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ ചെലവ് 25 കോടി രൂപയായി പരിമിതപ്പെടുത്താൻ സാധിക്കും. നിലവിലുള്ള റോഡുകള്‍ വികസിപ്പിക്കുന്നത് സ്ഥലപരിമിതികള്‍ കാരണം വളരെ ബുദ്ധിമുട്ടാണെന്ന് മന്ത്രിസഭയെ അറിയിച്ചു.2024 – 2025 ബജറ്റ് പ്രസംഗത്തില്‍ ബെംളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ തുരങ്കപാത നിർമിക്കുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഹെബ്ബാള്‍ ഫ്ലൈഓവറിനും മെഖ്രി സർക്കിളിനും ഇടയിലുള്ള റോഡ് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പാലം വികസിപ്പിക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗതാഗതക്കുരുക്ക് സ്ഥിരമായി പരിഹരിക്കാൻ ദീർഘകാലാടിസ്ഥാനത്തില്‍ ഒരു പദ്ധതി പുനരവലോകനം ചെയ്യാൻ ശിവകുമാർ നിർദേശിച്ചത്. ഒരു സ്വകാര്യ കണ്‍സള്‍ട്ടന്റ് തയ്യാറാക്കിയ ഫീസിബിലിറ്റി റിപ്പോർട്ട് അനുസരിച്ച്‌ നഗരഹൃദയത്തെ നഗര പ്രാന്തങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളില്‍ തുരങ്കപാതകളും ഫ്ലൈഓവറുകളും ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group