ബെംഗളൂരു: കർണാടക സർക്കാറിനെ തകർക്കാൻ കേരളത്തില്‍ ഗൂഢാലോചന നടക്കുന്നതായി കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും തന്നെയും നശിപ്പിക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ യാഗങ്ങളും മൃഗബലികളും നടന്നതായി വിവരം ലഭിച്ചുവെന്നാണ് ഡി കെ ശിവുകുമാർ വെളിപ്പെടുത്തിയത്. കർണാടകയിലെ കോണ്‍ഗ്രസ് സർക്കാരിനെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രവർത്തികള്‍ നടക്കുന്നതെന്നും ശിവകുമാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
കർണാടക സർക്കാരിനെതിരെ കേരളത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ആരാണ് യാഗം നടത്തിയത്, ആരൊക്കെയാണ് അതില്‍ പങ്കെടുത്തത്, ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയാമെന്നും ശിവകുമാർ പറഞ്ഞു. ആരുടെയും പേര് നേരിട്ട് പറയാതെ രാഷ്ട്രീയ എതിരാളികളാണ് ഇത് ചെയ്തതെന്നും മൃഗബലിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ തന്റെ കൈത്തണ്ടയില്‍ കെട്ടിയിരിക്കുന്ന വിശുദ്ധ നൂലിനെ എടുത്ത് കാണിച്ച് തനിക്ക് നേരേയുള്ള ദുഷിച്ച കണ്ണുകളെ തടയാനാണ് താൻ ഇത് കെട്ടിയിരിക്കുന്നതും ശിവകുമാർ പറഞ്ഞു. തനിക്കും മുഖ്യമന്ത്രിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗങ്ങള്‍ നടത്തുന്നത്.
കേരളത്തിലെ രാജരാജേശ്വരി ക്ഷേത്രത്തിന് സമീപത്ത് ശത്രുക്കളെ ഇല്ലാതാക്കാൻ ശത്രു ഭൈരവിയാഗം,(അഗ്‌നിബലി) പഞ്ചബലി എന്നീ കർമങ്ങളാണ് നടത്തുന്നത്. ചുവന്ന ആട്, 21 എരുമകള്‍, മൂന്ന് കറുത്ത ആടുകള്‍, അഞ്ച് പന്നികള്‍ എന്നിവ അഗ്‌നിയാഗത്തിനായി ഉപയോഗിച്ചു. പൂജകള്‍ക്കായി ശത്രുക്കള്‍ അഘോരികളെയാണ് സമീപിക്കുന്നത്. യാഗങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും അതില്‍ പങ്കെടുത്തവരില്‍ നിന്ന് തനിക്ക് അതിനെക്കുറിച്ച് അപ്ഡേറ്റുകള്‍ ലഭിക്കുന്നുണ്ടെന്നും ശിവകുമാർ അവകാശപ്പെട്ടു.
ആരുടെയും പേര് പറഞ്ഞില്ലെങ്കിലും രാഷ്ട്രീയപരമായി വന്ന ശത്രുക്കളാണ് ഇതിന് പിന്നില്‍. ശത്രുക്കളുടെ ആജ്ഞ പ്രകാരമാണ് ചടങ്ങുകള്‍ നടക്കുന്നതെന്നും ഡി കെ അവകാശപ്പെട്ടു. ഇങ്ങനെയൊക്കെ ചെയ്യുന്നത് ആരാണെങ്കിലും അത് അവരുടെ വിശ്വാസമാണ്. അവർ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി അവർ ശ്രമിച്ചു കൊണ്ടിരിക്കട്ടെ. സ്വയം സംരക്ഷിക്കാൻ തനിക്ക് ആകുമെന്നും ശിവകുമാർ പറഞ്ഞു.