ബംഗളൂരു: നേതൃമാറ്റത്തെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കീഴിൽ കോൺഗ്രസ് സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.കർണാടകയിൽ സിദ്ധരാമയ്യയെ മാറ്റി ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനാലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന. നേതൃമാറ്റ വിഷയത്തിൽ പാർട്ടി നേതാക്കളോടും നിയമസഭാംഗങ്ങളോടും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് കൂടിയായ ശിവകുമാർ പറഞ്ഞു. ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന പ്രസ്താവനകൾ നടത്തുന്ന രാമനഗര എംഎൽഎ, എച്ച് എ ഇക്ബാൽ ഹുസൈന് നോട്ടീസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധരാമയ്യയെ മാറ്റി, ശിവകുമാർ ഈ വർഷം അവസാനത്തോടെ മുഖ്യമന്ത്രിയാകുമെന്ന് ഹുസൈൻ, എച്ച്.സി ബാലകൃഷ്ണ എന്നിവരുൾപ്പെടെയുള്ള ചില എംഎൽഎമാർ പറഞ്ഞതോടെയാണ് നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ഉയർന്നുവന്നത്. നേരത്തെയുള്ള അഭ്യൂഹങ്ങളാണ് ഒരിടവേളക്ക് ശേഷം വീണ്ടും ഉയർന്നുവരുന്നത്.” പാർട്ടിയിൽ അച്ചടക്കം നിർബന്ധമാണ്. നേതൃമാറ്റത്തിൻ്റെ പ്രശ്‌നമില്ല. ഇതിനെക്കുറിച്ച് ചർച്ചയോ മറ്റോ ഇല്ല. ഇവിടെ ആർക്കും തിരക്കില്ല, ഞങ്ങളെ സംബന്ധിച്ചിടത്തോളം 2028 പ്രധാനമാണ്”- ഡി.കെ പറഞ്ഞു. 2028ലാണ് കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ്.
പാർട്ടിയിലെ നേതാക്കളോ എംഎൽഎമാരോ ഇത്തരം കാര്യങ്ങളിൽ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.നേതൃമാറ്റത്തെക്കുറിച്ച് ഒരു ചർച്ചയുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറിയും പാർട്ടിയുടെ കർണാടക ചുമതലയുള്ള രൺദീപ് സിങ് സുർജേവാലയും വ്യക്തമാക്കിയിരുന്നു. എംഎൽഎമാരും എംപിമാരും അവരവരുടെ മണ്ഡലങ്ങളിൽ ചെയ്‌ത പ്രവർത്തനങ്ങൾ വിലയിരുത്താൻ താൻ അവരെ കാണാറുണ്ടെന്നും അതിന് നേതൃമാറ്റ ചർച്ചയുമായി ബന്ധമില്ലെന്നും സുർജേവാല പറഞ്ഞു.