കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്രവാഹനത്തിന് 18,500 രൂപ പിഴ ചുമത്തി. ബെംഗളൂരുവിലെ ഹെബ്ബാള്‍ മേല്‍പ്പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ മന്ത്രി ബൈരതി സുരേഷിനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് സംഭവം.ഇരുവരും ഹാഫ് ഹെല്‍മറ്റ് ധരിച്ചാണ് യാത്ര ചെയ്തത്.കെ.എ. 04 JZ 2087 എന്ന രജിസ്‌ട്രേഷൻ നമ്ബറുള്ള വാഹനത്തിലാണ് ശിവകുമാറും സുരേഷും യാത്ര ചെയ്തത്. ഈ യാത്രയുടെ വീഡിയോ ശിവകുമാർ തന്നെ തന്റെ എക്സ് (മുൻപ് ട്വിറ്റർ) അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. “മെച്ചപ്പെട്ട ബെംഗളൂരു കെട്ടിപ്പടുക്കുന്നതിനുള്ള സർക്കാരിന്റെ ഭാഗമായി ഹെബ്ബാള്‍ മേല്‍പ്പാലം ലൂപ്പ് തുറക്കാൻ തയ്യാറായി” എന്ന sകുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ഷെയർ ചെയ്തത്.
എന്നാല്‍, വീഡിയോ പുറത്തുവന്നതോടെ വലിയ വിമർശനമാണ് ഉയർന്നത്. ഈ വാഹനത്തിന് നേരത്തെ തന്നെ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് 18,500 രൂപ പിഴയുണ്ടായിരുന്നുവെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കണ്ടെത്തി. ഇതിനുപുറമെ, ഇവർ ഹാഫ് ഹെല്‍മെറ്റ് വച്ച് യാത്ര ചെയ്തതിന് 500 രൂപയുടെ അധിക പിഴ കൂടി ചുമത്തിയതായി ബിജെപി പ്രവർത്തകരും രാഷ്ട്രീയ എതിരാളികളും ചൂണ്ടിക്കാട്ടി. ‘ഡി.കെ.ക്ക് ഒരു നിയമവും സാധാരണക്കാർക്ക് മറ്റൊരു നിയമവുമാണോ?’ എന്ന് ബിജെപി എക്സില്‍ ചോദിച്ചു.