ബെംഗളൂരു∙ നഗരത്തിലെ റോഡുകളിലെ കുഴികൾ നികത്തി അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ നിർദേശം. മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും റോഡിലെ കുഴികളും കാരണം ലോജി–ടെക് കമ്പനി ബ്ലാക്ക് ബക്ക് ബെംഗളൂരുവിലെ ബെലന്തൂർ ഔട്ടർ റിങ് റോഡിൽ (ഒആർആർ) 9 വർഷമായി പ്രവർത്തിക്കുന്ന ഓഫിസ് അടച്ചു പൂട്ടാന്‍ തീരുമാനിച്ചിരുന്നു. 1500 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. റോഡിന്റെ മോശം സ്ഥിതി കാരണം ജീവനക്കാർ ബുദ്ധിമുട്ടുകയാണെന്നും പ്രശ്നം പരിഹരിക്കാൻ അധികൃതർ പരാജയപ്പെട്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് നടപടികളുമായി സർക്കാർ രംഗത്തെത്തിയത്.
നവംബർ മാസത്തിനുള്ളിൽ റോഡിലെ കുഴികളെല്ലാം അടയ്ക്കാൻ കരാറുകാർക്ക് നിർദേശം നൽകിയതായി ഡി.കെ.ശിവകുമാർ പറഞ്ഞു. ഐടി കമ്പനികൾ നഗരം വിടുന്നത് ഗൗരവത്തോടെ കണ്ട് സർക്കാർ ഉടൻ ഇടപെടൽ നടത്തണമെന്ന് ഐടി കമ്പനികളുടെയും വ്യവസായികളുടെയും സംഘടനകൾ ആവശ്യപ്പെട്ടു. നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്കും വികസനത്തിനുമായി 1100 കോടിരൂപയുടെ പദ്ധതിയാണ് സെപ്റ്റംബർ 14ന് ഡി.കെ.ശിവകുമാർ പ്രഖ്യാപിച്ചത്.
ഓഫിസ് അടച്ചുപൂട്ടാൻ ബ്ലാക്ക് ബക്ക് തീരുമാനിച്ചതോടെ ഇൻഫോസിസ് മുൻ സിഎഫ്ഒ മോഹൻദാസ് പൈ, ബയോകോൺ അധ്യക്ഷ കിരൺ മജൂംദാർ ഷാ എന്നിവർ അടിയന്തര നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. ഒആർആറിൽ നിലവിൽ ഒട്ടേറെ ഐടി, ബഹുരാഷ്ട്ര കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. മെട്രോ നിർമാണം നടക്കുന്നതിനാൽ സ്ഥലത്ത് കനത്ത ഗതാഗതക്കുരുക്കാണ്.